തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുകയും അഴിമതി തൊളിയുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഏഴ് പേര്‍ക്കെതിരെ നടപടിയെടുത്തത്
തിരുവനന്തപുരം: പ്രശസ്തമായ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശകസമിതിയെ ദേവസ്വം ബോർഡ് പിരിച്ചു വിട്ടു. ഉപദേശക സമിതിയുടെ പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെ 7 അംഗങ്ങളെ ദേവസ്വം ബോര്‍ഡ് പുറത്താക്കി. ക്ഷേത്രവുമായി ബന്ധപ്പെട്ട ഫണ്ട് തിരിമറിയിലാണ് ഏഴ് പേര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്. ഉപദേശക സമിതിയിലെ അഞ്ച് പേർ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ അഴിമതി ആരോപിച്ചു കൊണ്ട് നേരത്തെതന്നെ രാജി വച്ചിരുന്നു. പിന്നീട് ദേവസ്വം കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുകയും അഴിമതി തൊളിയുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഏഴ് പേര്‍ക്കെതിരെ നടപടിയെടുത്തത്. ക്ഷേത്രത്തിലെ 2023 ഉത്സവകാലത്തെ വരവ് ചെലവ് കണക്കിൽ വൻ അഴിമതി നടന്നെന്നാണ് ആരോപണം. 20 ലക്ഷം രൂപയുടെ രസീത് അടിച്ച് പിരിവ് നടത്തിയെന്നാണ് പ്രധാന ആരോപണം. രണ്ട് കലാപരിപാടിക്ക് മാത്രം തുച്ഛമായ തുക നൽകിയ ഉപദേശക സമിതി, മറ്റ് കാലാ പരിപാടികളും അന്നദാനവും പൂജയും സ്പോൺസർ മുഖേനയാണ് നടത്തിയതെന്നും ആരോപണമുണ്ട്.
ഏകദേശം 8 ലക്ഷത്തിലധികം രൂപ ഉപദേശകസമിതി പ്രസിഡന്റും സെക്രട്ടറിയും തട്ടിയെടുത്തെന്ന് ഉപദേശ സമിതിയിൽ നിന്ന് രാജിവച്ചവര്‍ ആരോപിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മേജർ ക്ഷേത്രമാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ദേവസ്വം അസിസ്റ്റന്റ് കമീഷണറുടെ ഓഫീസ് ഉൾപ്പെടെ പ്രവർത്തിച്ചു വരുന്ന ക്ഷേത്രത്തിലാണ് ഉപദേശകസമിതി ക്രമക്കേട് നടത്തിയത്. ഉപദേശക സമിതിയിൽ നിന്നും രാജിവച്ച് പുറത്ത് പോയ അംഗങ്ങൾ വേവസ്വം വിജിലൻസിനും ദേവസ്വം ബോർഡ് പ്രസിഡന്റിനും ദേവസ്വം മന്ത്രിക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ ഓഡിറ്റ് നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടെ പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.
Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്