നവകേരള സദസ്സിലെ പരാതി പരിഹാരത്തിൽ മെല്ലെപ്പോക്ക്; ആലപ്പുഴ ജില്ലയില്‍ പരിഹരിച്ചത് 13.48 ശതമാനം പരാതികള്‍ മാത്രം

By Web TeamFirst Published Jan 20, 2024, 8:23 AM IST
Highlights

 വീട് ആവശ്യപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതെങ്കിലും തദ്ദേശഭരണവകുപ്പ് ഇതെല്ലാം ലൈഫ് മിഷന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് തന്നെ തിരിച്ചയച്ചു. 

തിരുവനനന്തപുരം: നവകേരള സദസ്സ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ ആലപ്പുഴ ജില്ലയില്‍ പരിഹരിച്ച പരാതികള്‍ 13.48 ശതമാനം മാത്രം. വീട് ആവശ്യപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതെങ്കിലും തദ്ദേശഭരണവകുപ്പ് ഇതെല്ലാം ലൈഫ് മിഷന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് തന്നെ തിരിച്ചയച്ചു. ചികില്‍സാ സഹായം ആവശ്യപ്പെട്ടുള്ള പരാതികളും മുഖ്യമന്ത്രിയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടതെന്ന് നിർദേശിച്ച് റവന്യൂ വകുപ്പ് ജില്ലാ കലക്ടറേറ്റിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്. ഫലത്തില്‍ എന്തെങ്കിലും നടപടിക്കായി പരാതിക്കാര്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണം. 

ആലപ്പുഴ ജില്ലയില്‍ നവകേരള സദസ്സ് നടന്നത് ഡിസംബർ 15,16,17 തീയതികളില്‍. ആകെ ലഭിച്ച പരാതികള്‍ അരലക്ഷത്തിലേറെയാണ്. അതായത് 52684. ഇതില്‍ 7106 പരാതികള്‍ക്ക് പരിഹാരം കണ്ടു. മൊത്തം പരാതികളുടെ 13.48 ശതമാനം മാത്രം. തീരദേശത്തെ മല്‍സ്യത്തൊഴിലാളികൾ ഉള്‍പ്പെടെ ജനങ്ങള്‍ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് തല ചായ്ക്കാനൊരിടം. എന്നാല്‍ ലഭിച്ച എല്ലാ അപേക്ഷകളെല്ലാം തദ്ദേശ വകുപ്പ് ജില്ലാ ഭരണകൂടത്തിന് തിരിച്ചയച്ചു. വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കേണ്ടത് ലൈഫ് മിഷനാണെന്നും തങ്ങളല്ലെന്നുമാണ് മറുപടി. എങ്കില്‍പിന്നെ ജനങ്ങളെ പെരിവെയിലത്ത് നിര്‍ത്തി ഈ പ്രഹസനം എന്തിന് വേണ്ടിയെന്ന് ചോദ്യം.

Latest Videos

മുഖ്യമന്ത്രി ദുരിതാശ്വാസനിയില്‍ നിന്ന് ചികിത്സാ സഹായം തേടിയുള്ള അപേക്ഷകള്‍ക്കും ഇതേ അവസ്ഥ തന്നെ. റവന്യൂ വകുപ്പിന് അയച്ച അപേക്ഷകള്‍ അത് പോലെ തന്നെ ജില്ലാ കലക്ടറേറ്റിൽ തിരിച്ചത്തി. ന്യായീകരണം ഇങ്ങനെ. ചികില്‍സക്കുള്ള അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. റവന്യൂ വകുപ്പല്ല ഇത് കൈകാര്യം ചെയ്യുന്നത്. മാത്രമല്ല അപേക്ഷകന് തന്നെ നേരിട്ട് ഒടിപി നമ്പർ മുഖേനയാണ് അപേക്ഷിക്കേണ്ടതും. ഇതോടെ വെട്ടിലായ സര്‍ക്കാര്‍, അപേക്ഷകള്‍ മുഴുവൻ രജിസ്റ്റർ ചെയ്യാന്‍ എല്ലാ ജില്ലാഭരണകൂടങ്ങള്‍ക്കും 20 ലോഗിന്‍ വീതം നൽകാനുള്ള തീരുമാനത്തിലാണ്. പക്ഷെ ഇതിനെല്ലാം മാസങ്ങളടുക്കും. അതായത് സമയത്ത് ചികിത്സക്ക് പണം ലഭിക്കില്ലെന്നര്‍ഥം.

ബാങ്ക് വായ്പകള്‍ എഴുതിത്തള്ളണം എന്നതാണ് കൂടുതലായി ലഭിച്ച പരാതികളിലൊന്ന്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് ജില്ല ഭരണകൂടം പറയുന്നു. ഇവര്‍ ആകെ ചെയ്യുന്നത് ഈ അപേക്ഷകളെല്ലൊം അതാത് ജില്ലകളിലെ ലീഡ് ബാങ്കുകൾക്ക് കൈമാറുകയാണ്. ബാങ്കുകളാകട്ടെ ഇത് വരെ ഇതിന് മറുപടി നൽകിയിട്ടില്ല. കാരണം ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തതു കൊണ്ട് തന്നെ. ഫലത്തില്‍ അപേക്ഷകള്‍ വഴിക്കണ്ണുമിട്ട് കാത്തിരിക്കാമെന്ന് മാത്രം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!