ഭൂമി തിരിച്ചു പിടിക്കും എന്ന് കേൾക്കുമ്പോൾ വെപ്രാളംപ്പെടുന്ന ആളല്ല.50 ഏക്കർ പിടിച്ചെടുക്കും എന്ന് പറഞ്ഞാലും പിന്നോട്ട് പോകില്ല
ഇടുക്കി: മാത്യു കുഴൽനാടന്‍റെ കൈവശം ചിന്നക്കനാൽ വില്ലേജിലുള്ള 50 സെൻറ് അധിക സ്‌ഥലം ഏറ്റെടുക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. ഉടുമ്പൻചോല ലാൻഡ് റവന്യു തഹസീൽദാർ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. അതേസമയം സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്നതിൽ കൂടുതൽ ഒരിഞ്ച് പോലും കൈവശം വച്ചിട്ടില്ലെന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു.
ചിന്നക്കനാൽ സൂര്യനെല്ലിയിലെ റിസോർട്ടിരിക്കുന്ന ഭാഗത്ത് അൻപത് സെൻറ് പുറമ്പോക്ക് ഭൂമി മാത്യു കുഴൽനാടൻ കൈവശം വച്ചിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പിൻറെ കണ്ടെത്തൽ. ഈ സ്ഥലത്ത് മതിലു നിർമ്മിക്കുകയും തേയിലക്കൃഷി ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും സഹസിൽദാരുടെ റിപ്പോർട്ടിലുണ്ട്. സ്ഥലം ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി സർവ്വേ പ്രകാരം ചിന്നക്കനാൽ വില്ലേജ് ഓഫിസറോട് റിപ്പോർട്ട് ആവശ്യപ്പെടും. ഇതിന് ശേഷം ഹിയറിങ് ഉൾപ്പെടെ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുക. അതേ സമയം താൻ സർക്കാർ ഭൂമി കയ്യേറിയിട്ടില്ലെന്നും സ്ഥലത്തിന് ചുറ്റുമതിൽ കെട്ടിയിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു
ചരിഞ്ഞു കിടക്കുന്ന സ്‌ഥലം അളക്കുമ്പോൾ വിരിവ് എന്ന പേരിൽ കൂടുതൽ ഉണ്ടാകാം. 50 ഏക്കർ പിടിച്ചെടുക്കും എന്ന് പറഞ്ഞാലും പിന്നോട്ട് പോകില്ലെന്നും ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും കുഴൽനാടൻ പറഞ്ഞു.സ്ഥലം വാങ്ങിയപ്പോൾ തെരഞ്ഞെടുപ്പ് തിരക്കിൽ ആയിരുന്നതിനാൽ അളന്നിട്ടില്ല. റവന്യൂ വകുപ്പിൻറെ നിയമ നടപടികളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.