ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര ഭാഗത്ത് അൻസാർ അസീസ് എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര ഭാഗത്ത് അൻസാർ അസീസ് എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് ഒന്‍പതാം തീയതി വൈകുന്നേരത്തോടുകൂടി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെത്തിയ കെഎസ്ആർടിസി ബസ് മുൻപോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ബസുകാരുമായി വാക്കുത്തർക്കം ഉണ്ടാവുകയും, ഈ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഇയാളും സുഹൃത്തുക്കളും ചേർന്ന് കെഎസ്ആർടിസി ഡ്രൈവറെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇതിനുശേഷം ഇവർ സംഭവ സ്ഥലത്തുനിന്ന് കടന്ന് കളയുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അബ്ദുൾ റഫീക്ക്, ആഷിദ് യൂസഫ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാൾ കൂടി ഇപ്പോൾ പൊലീസിന്റെ പിടിയിലാവുന്നത്.