കുന്നമംഗലം പൊലീസ് കലാപാഹ്വാനത്തിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്
കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക ഗോഡ്സെയെ മഹത്വവൽക്കരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അധ്യാപികയുടെ ചാത്തമംഗലത്തെ വീട്ടിൽ എത്തിയാകും ചോദ്യം ചെയ്യുക. കുന്നമംഗലം പൊലീസ് കലാപാഹ്വാനത്തിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അധ്യാപികയുടെ എഫ് ബി കമന്റിനെക്കുറിച്ച് അന്വേഷിക്കാൻ കോഴിക്കോട് എൻ ഐ ടി കഴിഞ്ഞ ദിവസം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷമായിരിക്കും വകുപ്പ് തലത്തിലുള്ള തുടർനടപടികൾ. വ്യാപക പ്രതിഷേധങ്ങളെത്തുടർന്ന് അധ്യാപിക അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
അതേസമയം ഗോഡ്സെയെ പ്രകീര്‍ത്തിച്ചുള്ള കമന്‍റ് ഫേസ്ബുക്കില്‍ ഇട്ട എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയിരുന്നു. വീടിനു മുമ്പിൽ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഫ്ലക്സ് സ്ഥാപിച്ചാണ് പ്രതിഷേധിച്ചത്. ഷൈജ താമസിക്കുന്ന ചാത്തമംഗലത്തെ വീടിന് മുന്നിലിലെ മതിലിലാണ് ഡി വൈ എഫ് ഐ വലിയ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്." ഇത് ഗാന്ധിയുടെ രാഷ്ട്രമാണ് ഗോഡ്‌സേയുടെതല്ല മാഡം" എന്ന് ഇംഗ്ലീഷിലും മലയാളത്തിലുമെഴുതിയ ഫ്ലക്സ് ആണ് ഡി വൈ എഫ് ഐ ചാത്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചത്. നേരത്തെ അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തിയിരുന്നു. അധ്യാപിക സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ചു. ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എന്‍ ഐ ടിയില്‍ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഡി വൈ എഫ് ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് വീടിന് മുന്നില്‍ ഫ്ലക്സ് വെച്ച് പ്രതിഷേധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം