കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു
കൊല്ലം: കൊല്ലത്ത് സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സ് പരിപാടി ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി. കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നവ കേരള സദസ്സ് നടത്താൻ ദേവസ്വം ബോര്‍ഡ് നൽകിയ അനുമതിയാണ് റദ്ദാക്കിയത്.
കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു. ക്ഷേത്രത്തോട് ചേർന്നാണ് നവ കേരള സദസ്സിനുള്ള പന്തൽ ഒരുക്കിയതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റേണ്ടി വരും.
അതിനിടെ ആലപ്പുഴയിൽ നവ കേരള സദസിനായി പര്യടനം തുടരുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും കരിങ്കൊടി കാണിച്ച കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ സംഘം തല്ലിച്ചതച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവര്‍ക്കാണ് ആലപ്പുഴ ജനറൽ ആശുപത്രി പരിസരത്ത് വച്ച് മര്‍ദ്ദനമേറ്റത്.
ഈ മാസം 18 നാണ് കൊല്ലം കുന്നത്തൂർ മണ്ഡലം നവകേരള സദസ് കൊല്ലത്തെ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനത്ത് നടത്താൻ സംഘാടകർ നിശ്ചയിച്ചത്. എന്നാൽ ക്ഷേത്രം ഭൂമി ആരാധനാ ആവശ്യങ്ങൾക്കല്ലാതെ രാഷ്ട്രീയ പാർട്ടി പരിപാടികൾക്ക് വിട്ടു നൽകുന്നത് നിയമ വിരുദ്ധമണെന്നും ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഇത് വ്യക്തമാക്കുന്നുവെന്നും ഹർജിക്കാർ വ്യക്തമാക്കി. നവകേരള സദസിനായ പന്തൽ ഒരുക്കിയത് ക്ഷത്ര മതിലിനോട് ചേർന്നാണ്. ഭക്തർക്ക് സ്വതന്ത്രമായി ക്ഷേത്രത്തിലെത്തുന്നതിന് പരപാടി തടസ്സമാകുമെന്നും ഹർജിക്കാർ അറിയിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി റദ്ദാക്കിയത്.
ക്ഷേത്രത്തിനോട് ചേർന്നുള്ള പരിപാടി ആരാധനാക്രമങ്ങളെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ പരിപാടി നിശ്ചയിച്ചത് ക്ഷേത്രത്തിലെ ആരാധനയെ ബാധിക്കില്ലെന്നും കോടതി നിർദ്ദേശം അനുസരിച്ച് വ്യവസ്ഥകൾ പാലിച്ച് പരിപാടി സംഘടിപ്പിക്കാൻ അനുമതി നൽകണമെന്നുമായിരുന്നു സർക്കാർ വാദം. ഈ വാദം അംഗീകരിച്ചില്ല. ഇത് രണ്ടാം തവണയാണ് നവകേരള സദസ് വേദി ഹൈക്കോടതി ഇടപെടലിൽ മാറ്റേണ്ടിവരുന്നത്.
മറ്റ് രണ്ട് നവകേരള സദസ് വേദികൾ ചോദ്യം ചെയ്ത് കൂടി ഹൈക്കോടതിയിൽ വിശ്വാസികൾ ഹർജി നൽകിയിട്ടുണ്ട്. കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനം, ശാർക്കര ദേവി ക്ഷേത്ര മൈതാനം എന്നിവിടങ്ങളിലെ പരിപാടികളാണ് ചോദ്യം ചെയ്തിട്ടുള്ളത്. ഈ ഹർജികൾ തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.നേരത്തെ ഒല്ലൂർ മണ്ഡലത്തിലെ നവകേരള വേദി പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിന്നും സർക്കാറിന് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മാറ്റേണ്ടിവന്നിരുന്നു.