മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, വട്ടവടയും കാന്തല്ലൂരും വേറെ ലെവലിലേക്ക്;'പ്രദേശങ്ങളെ ശീതകാല പച്ചക്കറി ഹബ്ബാക്കും'

By Web TeamFirst Published Mar 3, 2024, 2:07 AM IST
Highlights

മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വെളുത്തുള്ളി എന്നിവയ്ക്ക് ഭൗമസൂചക പദവി നേടിയെടുക്കാന്‍ കഴിഞ്ഞതും ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണെന്ന് മുഖ്യമന്ത്രി.

ആലപ്പുഴ: സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ കൃഷി ചെയ്യപ്പെടുന്ന ശീതകാല പച്ചക്കറിയിനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വട്ടവട, കാന്തല്ലൂര്‍ പ്രദേശങ്ങളെ ശീതകാല പച്ചക്കറി വിളകളുടെ ഹബ്ബ് ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വെളുത്തുള്ളി എന്നിവയ്ക്ക് ഭൗമസൂചക പദവി നേടിയെടുക്കാന്‍ കഴിഞ്ഞതും ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. ഹോര്‍ട്ടി കോര്‍പ്പ് മുഖാന്തരം പച്ചക്കറികളുടെ സംഭരണം, സ്റ്റോറേജ് എന്നിവയും നല്ല രീതിയില്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിര്‍മിതിക്ക് കര്‍ഷകരുമായി ആലപ്പുഴയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കേര കൃഷിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. 232 കേരഗ്രാമങ്ങള്‍ സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ചു. നാളികേര വികസന കൗണ്‍സിലിന്റ ഭാഗമായി 36.9 ലക്ഷം തെങ്ങിന്‍ തൈകള്‍ 50 ശതമാനം സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. നാളികേര സംഭരണത്തിന് ഒരു തെങ്ങിന്റെ വാര്‍ഷിക ഉത്പാദനം 50 നാളികേരമെന്നത് 70 ആക്കി ഉയര്‍ത്തി. മാത്രമല്ല ഭൂമിയുടെ പരിധി 5 ഏക്കറില്‍ നിന്ന് 15 ഏക്കര്‍ ആയി  വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് പുതുതായി കൃഷിയിറക്കുന്നതിനും ആവര്‍ത്തന കൃഷിക്കും ഹെക്ടറിന് 25,000 രൂപ നിരക്കില്‍ ധനസഹായം നല്‍കിവരുന്നുണ്ട്. അതുകൂടാതെ ഉത്പാദനക്ഷമതാ വര്‍ദ്ധനവിനുവേണ്ടി വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. റബ്ബര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് ചെയ്യുന്നതിന് ഹെക്ടറിന് 5,000 രൂപയും മരുന്നു തളിക്കുന്നതിന് ഹെക്ടറിന് 7,500 രൂപയും ധനസഹായം നല്‍കി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Latest Videos

റബ്ബര്‍ ഉത്പാദന സംഘങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി സംസ്‌കരണശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പരമാവധി 6 ലക്ഷം രൂപ വരെ ലഭ്യമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. റബ്ബര്‍ മേഖലയില്‍ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഒരു ഇടപെടലാണ് 1,050 കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിക്കുന്ന കേരള റബ്ബര്‍ ലിമിറ്റഡ് കമ്പനി. ഇതിനായി വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡ് ക്യാമ്പസില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന കമ്പനി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ റബ്ബര്‍ മേഖലയ്ക്ക് ഉണര്‍വ്വ് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. റബ്ബര്‍ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്.  തീരുവയില്ലാതെയുള്ള സ്വാഭാവിക റബ്ബര്‍ ഇറക്കുമതി അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉണക്ക റബ്ബറിന്റെ ഇറക്കുമതി തീരുവ 70 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ റബ്ബറിനെ ഉള്‍പ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയത് സംസ്ഥാന സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പൊട്ടിക്കരഞ്ഞ് മുകേഷ് അംബാനി; വികാരാധീനനായത് മകന്റെ ആ പരാമര്‍ശത്തില്‍, വീഡിയോ 


click me!