'വല്ല്യ സർട്ടിഫിക്കറ്റൊക്കെ കിട്ടിയതല്ലേ, ഒന്നു കണ്ടുകളയാം'; കാപ്പാട് തീരത്ത് പുതിയ അതിഥിയായി ഹനുമാൻ പ്ലോവർ

By Web TeamFirst Published Feb 7, 2024, 3:06 PM IST
Highlights

ശ്രീലങ്കയിലും തെക്കേ ഇന്ത്യയിലും മാത്രം കാണപ്പെടുന്നതും കൊണ്ടാണ് ഈ പക്ഷിക്ക് ഹനുമാന്‍ മണല്‍ക്കോഴി എന്ന പേര്  തന്നെ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇതിനെ കണ്ടെത്തുന്നത്.

കോഴിക്കോട്: ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള സംഘടനയുടെ ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെ കാപ്പാട് തീരത്തുനിന്നും  വീണ്ടുമൊരു സന്തോഷ വാര്‍ത്ത. ശ്രീലങ്കയിലും തെക്കേ ഇന്ത്യയിലും മാത്രം കണ്ടുവരുന്ന ഹനുമാന്‍ പ്ലോവര്‍ (ഹനുമാന്‍ മണല്‍ക്കോഴി) പക്ഷിയുടെ സാനിധ്യമാണ് കാപ്പാട് തീരത്ത് സ്ഥിരീകരിച്ചത്. പ്രമുഖ പക്ഷി ഗവേഷകനും അധ്യാപകനുമായ ഡോ. അബ്ദുല്ല പാലേരിയാണ് ഈ പക്ഷിയുടെ ദൃശ്യം പകര്‍ത്തിയത്. കൊളംബോ സര്‍വകലാശാലയിലെ പക്ഷിശാസ്ത്രജ്ഞനായ ഡോ. സമ്പത്ത് ഇത് ഹനുമാന്‍ പ്ലോവര്‍ പക്ഷി തന്നെയാണെന്ന് സ്ഥിരീകരിച്ചു.

ശ്രീലങ്കയിലും തെക്കേ ഇന്ത്യയിലും മാത്രം കാണപ്പെടുന്നത് കൊണ്ടാണ്  പക്ഷി വിദഗ്ധര്‍ അതിന് ഹനുമാന്‍ മണല്‍ക്കോഴി എന്ന പേര്  തന്നെ നല്‍കിയത്. ഇംഗ്‌ളീഷില്‍ ഹനുമാന്‍ പ്ലോവര്‍ എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്ര നാമം ചറാര്‍ഡ്രിയസ് സീബോമി എന്നാണ്.  കേരളത്തിലെ കടലോരത്തും തണ്ണീര്‍ത്തടങ്ങളിലും കണ്ടുവരുന്ന ചെറുമണല്‍ക്കോഴികളുടെ ഉപവിഭാഗമായാണ് ഇതുവരെ ഹനുമാന്‍ പ്ലോവറിനെ കണ്ടിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിലെയും ശ്രീലങ്കയിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേണത്തിന്റെ ഭാഗമായാണ് ഇവ പ്രെത്യേക സ്പീഷീസ് ആണെന്ന് കണ്ടെത്തിയത്. ആണ്‍ പക്ഷിയുടെ നെറ്റിയില്‍ കറുത്ത അടയാളം ഉണ്ടാകും. ഇതാണ് ആണിനെയും പെണ്ണെിനെയും തിരിച്ചറിയാനുള്ള മാര്‍ഗ്ഗം. അതേസമയം പക്ഷിനിരീക്ഷണ സൈറ്റായ ഇ ബേര്‍ഡില്‍ സംസ്ഥാനത്ത് ഇതേവരെ ഈ വിഭാഗത്തിലുള്ള പക്ഷികളെ കണ്ടെത്തിയിട്ടില്ല.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!