കൈവെട്ട് പ്രസംഗത്തിൽ കേസെടുത്ത പശ്ചാത്തലത്തിൽ സത്താർ പന്തല്ലൂർ പ്രതിരോധത്തിലായതിന് പിന്നാലെയാണ് പാണക്കാട് കുടുംബാംഗം ആരോപണവുമായി രംഗത്ത് വന്നത്
മലപ്പുറം: വിവാദ പ്രസംഗത്തിൽ സത്താർ പന്തല്ലൂരിനെ പിന്തുണച്ചു സംയുക്ത പ്രസ്താവനയുമായി ഒരു വിഭാഗം സമസ്ത നേതാക്കൾ. ആലങ്കാരികമായി സത്താർ പന്തല്ലൂര്‍ ഉപയോഗിച്ച വാക്കിന്റെ അർത്ഥം ഉൾക്കൊള്ളാതെ ചിലർ ദുഷ്പ്രചാരണം നടത്തിയെന്നാണ് വാദം. മുസ്ലിം സമുദായത്തിൽ എക്കാലത്തും ഭിന്നത ഉണ്ടാക്കിയ കേന്ദ്രങ്ങളാണ് ഇതിനു പിന്നിലെന്നും പ്രസംഗം ഇതര മതസ്ഥർക്കെതിരായ പ്രചാരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ കൂട്ടുനിന്നവർ മാപ്പ് പറയണമെന്നുമാണ് വാദം. സമസ്ത നേതാക്കളായ ഉമർ ഫൈസി മുക്കം, എ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്.
അതിനിടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ സത്താര്‍ പന്തല്ലൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമസ്തയിലെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. അന്തരിച്ച സമസ്ത മുശാവറ അംഗവും മുതിർന്ന നേതാവുമായിരുന്ന ടിഎം കോട്ടുമല ബാപ്പു മുസ്‌ലിയാർ, സമസ്ത സെക്രട്ടറി എംടി അബ്‌ദുള്ള മുസ്‌ലിയാർ എന്നിവർക്കെതിരെ അധിക്ഷേപങ്ങളും ഗുരുതര ആരോപണങ്ങളും അടങ്ങിയ കത്ത് തയ്യാറാക്കിയതിന് പിന്നിൽ സത്താര്‍ പന്തല്ലൂര്‍ എന്നാണ് ആരോപണം. പാണക്കാട് സമീറലി ശിഹാബ് തങ്ങളാണ് ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്.
കൈവെട്ട് പ്രസംഗത്തിൽ കേസെടുത്ത പശ്ചാത്തലത്തിൽ സത്താർ പന്തല്ലൂർ പ്രതിരോധത്തിലായതിന് പിന്നാലെയാണ് പാണക്കാട് കുടുംബാംഗം ആരോപണവുമായി രംഗത്ത് വന്നത്. വിഷയത്തിൽ സമസ്തയ്ക്ക് പരാതി നൽകുമെന്നും പാണക്കാട് സമീറലി ശിഹാബ് തങ്ങൾ പറഞ്ഞു. നേരത്തെ സമസ്തയിൽ സത്താർ പന്തല്ലൂരിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കൈവെട്ട് പരാമർശത്തിൽ ഉൾപ്പെടെ മുസ്ലീം ലീഗ് നിശബ്ദത പാലിക്കുമ്പോഴാണ് പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ പരാതി ഉയരുന്നത്.