'ഇന്ന് ഹാജരാകണം', നാലാം തവണയും ഇഡിയുടെ നോട്ടീസ്; വിരട്ടാൻ നോക്കേണ്ടെന്ന് ഐസക്ക്, കോടതിയെ സമീപിച്ചേക്കും

By Web TeamFirst Published Jan 22, 2024, 12:24 AM IST
Highlights

ഇന്ന് ഹാജരാകില്ലെന്നാണ് തോമസ് ഐസക്ക് നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ സി പി എം നേതാവ് തോമസ് ഐസക്ക് ഇന്ന് ഹാജരാകണമെന്ന് ഇ ഡിയുടെ നോട്ടീസ്. രാവിലെ 11 മണിയ്ക്ക് രേഖകൾ സഹിതം ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാൽ ഇന്ന് ഹാജരാകില്ലെന്നാണ് തോമസ് ഐസക്ക് നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്. ഇ ഡിയ്ക്ക് ആവശ്യമായ വിവരങ്ങളെല്ലാം കിഫ്ബി ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ടെന്നും തന്നെ വിരട്ടാൻ നോക്കേണ്ടെന്നും തോമസ് ഐസക്ക് പ്രതികരിച്ചിരുന്നു.

ദേ ഈ കണക്ക്, മന്ത്രി ഗണേഷ് പ്ലീസ് നോട്ട്! ഇലക്ട്രിക് ബസ് ആകെ 18901 സർവീസുകൾ, 10 രൂപയിൽ ലാഭം 8.21 രൂപ

Latest Videos

ഇത് നാലാം തവണയാണ് ഇ ഡി തോമസ് ഐസക്കിന് നോട്ടീസ് നൽകുന്നത്. നോട്ടീസ് ചോദ്യം ചെയ്ത് കിഫ്ബി ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമാനമായ രീതിയിൽ തോമസ് ഐസക്കും കോടതിയെ സമീപിച്ചേക്കും. കിഫ്ബി ധനസമാഹരണത്തിനായി ലണ്ടൻ സ്റ്റോക് എസ്ചേഞ്ചിലൂടെ മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സി എ ജി റിപ്പോർ‍ട്ടിന് പിന്നാലെയാണ് ഇ ഡി ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ഇഡി സമൻസുമായി ബന്ധപ്പെട്ട് ഐസക്കിന്‍റെ ഏറ്റവും പുതിയ ഫേസ്ബുക്ക് കുറിപ്പ് പൂർ‍ണരൂപത്തിൽ

എന്ത് ചെയ്യാൻ പാടില്ലായെന്നു കോടതി പറഞ്ഞുവോ അതിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണ് ഇഡിയുടെ പുതിയ സമൻസും. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇഡിയുടെ സമൻസിനു വിശദമായ മറുപടി നൽകി. ഇഡി വീണ്ടും ഇതേന്യായങ്ങൾ പറഞ്ഞ് സമൻസ് അയക്കുകയാണെങ്കിൽ സംരക്ഷണത്തിനു കോടതിയെ സമീപിക്കും.

കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ചും ഓറൽ എവിഡൻസ് നല്കുന്നതിനായി ഹാജരാകണം എന്നതാണ് ഇപ്പോഴത്തെ സമൻസ്. എനിക്ക് ആദ്യം നൽകിയ രണ്ടു സമൻസുകൾ കേരള ഹൈക്കോടതിയിൽ ഞാൻ ചോദ്യം ചെയ്തിരുന്നു. എന്റെ ഹർജ്ജി പൂർണ്ണമായും ഹൈക്കോടതി അനുവദിക്കുകയാണ് ചെയ്തത്. ഹൈക്കോടതി അനുവദിച്ച എന്റെ ഹർജികളിൽ ഞാൻ ഉന്നയിച്ച ആക്ഷേപങ്ങൾ കോടതി അംഗീകരിച്ചു എന്നർത്ഥം.

FEMA നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് 12.07.2022-ലും 01.08.2022-ലും ഇഡി എനിക്കു നേരത്തെ സമൻസുകൾ അയച്ചിരുന്നത്. ഈ സമൻസുകൾ FEMA നിയമം അനിശാസിക്കുന്ന വിധത്തിൽ എന്തെങ്കിലും നിയമ ലംഘനം കണ്ടെത്തിയുള്ള അന്വേഷണത്തിന്റെ ഭാഗമല്ല, മറിച്ച് എന്തെങ്കിലും കുറ്റം കണ്ടെത്താനാകുമോ എന്ന തരത്തിലുള്ള ഒരു അന്വേഷണമാണ്. ഇത്തരത്തിലുള്ള roving enquiry നടത്താൻ അധികാരമില്ല എന്നതായിരുന്നു എന്റെ പ്രധാന വാദം. അന്വേഷണം എന്തെങ്കിലും നിയമ ലംഘനം, കുറ്റം (contravention) ഉണ്ടെന്ന സാഹചര്യത്തിലേ അന്വേഷണം പറ്റൂ. അല്ലാതെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ കഴിയുമോ എന്നു നോക്കി കാടും പടപ്പും തല്ലിയുള്ള അന്വേഷണം പാടില്ല എന്നു ബഹുമാനപ്പെട്ട സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. തങ്ങൾ നടത്തുന്നത് പ്രാഥമിക അന്വേഷണമാണെന്ന ഇഡിയുടെ വാദത്തെ ഹൈക്കോടതിയിൽ എതിർത്തിരുന്നു. അത്തരമൊരു അധികാരം FEMA നിയമം നല്കുന്നില്ല. അത് എന്റെ എതിർ മറുപടി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

എന്റെ ഹർജ്ജി അംഗീകരിച്ച ബഹുമാനപ്പെട്ട കേരള ഹൈക്കോടതി എന്തെങ്കിലും കുറ്റം കണ്ടു പിടിക്കാനുള്ള അന്വേഷണം പാടില്ലെന്നു തന്നെ പറഞ്ഞു. “.. no such can be a roving one, solely for establishment of the cause of a complaint; nor can any entity like the ED continue investigation, merely for the purpose of establishing..” ഇഡി നൽകിയ സമൻസുകൾ റദ്ദാക്കണം എന്ന എന്റെ ആവശ്യത്തിന് ഉപോൽബലകമായി പറഞ്ഞ കാരണം അധികാരമില്ലാത്തതും ഫെമ വ്യവസ്ഥകളെ അതിലംഘി ക്കുന്നതുമാണ് ഇഡിയുടെ സമൻസുകൾ എന്നതാണ് (“have been issued without authority and are beyond the jurisdiction of FEMA”.) എന്റെ ഹർജ്ജി പൂർണ്ണമായും അംഗീകരിച്ച കോടതി ഈ അടിസ്ഥാന വസ്തുത വാസ്തവത്തിൽ അംഗീകരിക്കുകയാണ് ചെയ്തത്. അതാണ് നിയമലംഘനം അന്വേഷിക്കാനല്ലാതെ കുറ്റം കണ്ടുപിടിക്കാനുള്ള അന്വേഷണം പാടില്ലെന്ന് എടുത്തു പറഞ്ഞത്.

ഇപ്പോൾ ഇഡി നൽകിയിരിക്കുന്ന പുതിയ സമൻസ് കോടതി വിധിയുടെ ഈ അന്തസത്തയെ മാനിക്കാത്തതും, എന്താണോ കോടതി പാടില്ലെന്നു പറഞ്ഞത്, അതേരീതിയിലുള്ള വഴിവിട്ട നടപടിയുമാണ്. മറ്റൊരു റോവിംഗ് അന്വേഷണത്തിനാണ് ഇഡി തുനിയുന്നത്. ഇതു നിയമവിരുദ്ധവും കോടതിവിധിയുടെ ലംഘനവുമാണ്. പഴയ സമൻസുകൾ എന്തുകൊണ്ടാണോ പിൻവലിക്കാൻ ഇഡി നിർബന്ധിതമായത്, അതേ സ്വഭാവത്തിലുള്ള സമൻസാണ് ഇപ്പോഴത്തേതും.

മസാല ബോണ്ട് ഇറക്കിയതും അതിന്റെ ധനവിനിയോഗം സംബന്ധിച്ചുമാണ് ഇഡി വിവരങ്ങൾ ആരായുന്നത് എന്നാണ് സമൻസ് പറയുന്നത്. കിഫ്ബിയുടെ വൈസ് ചെയർമാൻ, കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ മന്ത്രി എന്ന നിലയിൽ വഹിക്കേണ്ടിവന്ന (ex officio) ചുമതലകളാണ്. മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല. മാത്രമല്ല, ആർബിഐ അനുമതിയോടെ എടുത്ത മസാലാ ബോണ്ട് ധനവിനിയോഗം ചട്ടംഅനുസരിച്ച് എല്ലാ മാസവും ആർബിഐയെ അറിയിക്കുന്നതാണ്. അതു സംബന്ധിച്ച് ഇന്നേ വരെ ഏതെങ്കിലും ആക്ഷേപം മസാലബോണ്ട് റഗുലേറ്ററി അതോറിറ്റിയായ ആർബിഐ പറഞ്ഞിട്ടില്ല. ഇഡിയ്ക്ക് ഇവിടെയുള്ള അധികാരം എന്തെങ്കിലും നിയമലംഘനം (contravention) ഉണ്ടാകുന്ന പക്ഷം നടത്താവുന്ന അന്വേഷണമാണ്. അത്തരമൊരു നിയമലംഘനവും ഒരു ഘട്ടത്തിലും ഉന്നയിക്കപ്പെട്ടിട്ടില്ല.

ബഹുമാനപ്പെട്ട കോടതി എന്താണോ പാടില്ലെന്നു പറഞ്ഞത്, അതേ രീതി ആവർത്തിക്കുന്ന ഈ സമൻസ് പിൻവലിക്കണം എന്നാണ് ഇഡിയ്ക്ക് ഇന്നു കൊടുത്ത മറുപടിയിലെ എന്റെ ആവശ്യം.

click me!