മാഹി സർക്കാർ ഗസ്റ്റ് ഹൗസിന് മുന്നിലാണ് ഡിവൈഎഫ്ഐയുടെ സമരം. ബാരിക്കേഡ് മറികടന്നും പൊലീസിനോട് നേർക്കുനേർ വന്നും പ്രവർത്തകർ പ്രതിഷേധ മുഖത്താണ്
ന്യൂ മാഹി: വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നതിനെതിരെ മാഹിയിൽ വ്യാപക സമരം. പുതുച്ചേരി സർക്കാരിനെതിരെ ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസുമാണ് പ്രതിഷേധവുമായി മുൻനിരയിൽ ഉള്ളത്. വിരമിച്ച അധ്യാപകരെയും വൈദ്യുതി വകുപ്പ് എഞ്ചിനീയർമാരെയും താത്കാലിക അടിസ്ഥാനത്തിൽ വീണ്ടും നിയമിക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. മാഹി സർക്കാർ ഗസ്റ്റ് ഹൗസിന് മുന്നിലാണ് ഡിവൈഎഫ്ഐയുടെ സമരം.
ബാരിക്കേഡ് മറികടന്നും പൊലീസിനോട് നേർക്കുനേർ വന്നും പ്രവർത്തകർ പ്രതിഷേധ മുഖത്താണ്. തൊട്ടടുത്ത് തന്നെ യൂത്ത് കോൺഗ്രസിന്‍റെ കുത്തിയിരിപ്പ് സമരവുമുണ്ട്. വിരമിച്ചവരെ വീണ്ടും ജോലിക്ക് ക്ഷണിക്കുന്ന പുതുച്ചേരി സർക്കാരിനോടാണ് ഇരുകൂട്ടർക്കും എതിർപ്പ്. ആയിരക്കണക്കിന് പേർ ജോലിക്കായി കാത്തിരിക്കുന്നു.
അപ്പോഴാണ് പ്രായമായി പണി നിർത്തിയവർക്ക് സർക്കാർ വീണ്ടും ശമ്പളം നീട്ടിയത്. ആദ്യം ഹൈസ്കൂളുകളിൽ വിരമിച്ച അധ്യാപകർക്ക് പുനർനിയമനം നല്‍കുകയാണ് ചെയ്തിട്ടുള്ളത്. പുതുച്ചേരിയിൽ നടപ്പാക്കിയത് മാഹിയിലേക്കെത്തിയപ്പോൾ യുവജന സംഘനകള്‍ ശക്തമായി രംഗത്ത് വരികയായിരുന്നു. സമവായത്തിന് സർക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നാലെ വൈദ്യുതി വകുപ്പിലും വിരമിച്ചവരെ ഉപദേശകരായി നിയമിക്കാൻ നീക്കം തുടങ്ങി. വിരമിച്ച എഞ്ചിനീയർമാർക്കാണ് കൺസൾട്ടന്‍റ് പദവിയിൽ നിയമനം. ഈ മാസം 11 വരെ അപേക്ഷിക്കാം. വിരമിച്ചവരെ തിരുകിക്കയറ്റാനുളള നീക്കത്തിനെതിരെ രാഷ്ട്രീയപ്പാർട്ടികൾക്കൊപ്പം റെസിഡൻസ് അസോസിയേഷനും ബഹുജന കൂട്ടായ്മകളും സമരരംഗത്തുണ്ട്. തീരുമാനത്തിൽ നിന്ന് മാഹി അഡ്മിനിസ്ട്രേറ്റർ പിന്നോട്ട് പോയില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം