വെടിമരുന്നല്ലേ സൂക്ഷിക്കേണ്ടേ! 'ഓപ്പറേഷൻ വിസ്ഫോടൻ' കണ്ടെത്തൽ - തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ ക്രമക്കേടുകൾ

By Web TeamFirst Published Sep 25, 2024, 8:21 PM IST
Highlights

'ഓപ്പറേഷൻ വിസ്ഫോടൻ” എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. 

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിന് ലൈസൻസ് അനുവദിക്കുന്നതിലും പുതുക്കി നൽകുന്നതിലും ക്രമക്കേടുകൾ നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 'ഓപ്പറേഷൻ വിസ്ഫോടൻ” എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. രാവിലെ 11 മണിമുതൽ  സംസ്ഥാനമൊട്ടാകേ നടന്ന പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസുകൾ വിതരണം ചെയ്യുന്ന സംസ്ഥാനത്തെ 14 ജില്ലകളിലേയും ജില്ലാ കളക്ടറേറ്റുകളും ലൈസൻസ് നേടിയ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.

ലൈസൻസിനായി സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ ശരിയായ രീതിയിൽ പരിശോധന  നടത്താതെ ലൈസൻസുകൾ അനുവദിക്കുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  സംസ്ഥാനമൊട്ടാകേമിന്നൽ പരിശോധന നടത്തിയത്. കേരളത്തിൽ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസിനുള്ള  അപേക്ഷകൾ  അതത് ജില്ലാ കളക്ടർമാർ പരിശോധിച്ച ശേഷം 25 കി.ഗ്രാം വരെ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള LE 5 ലൈസൻസ് നൽകുന്നത് അതാത് ജില്ലാ കളക്ടർമാരും 25 കി.ഗ്രാമിന് മുകളിൽ 500 കി.ഗ്രാം  വരെയുള്ള LE 1 ലൈസൻസ്   കേന്ദ്ര ഗവൺമെന്റിന് കീഴിൽ  കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന Petroleum and Explosive SafetyOrganization (PESO) ന്റെ സബ് സർക്കിൾ ഓഫീസും 500 കി.ഗ്രാമിന് മുകളിൽ  ഉള്ള LE 3 ലൈസൻസ്   ചെന്നൈയിലുള്ള PESO-യുടെ സോണൽ ഓഫീസുമാണ് നൽകി വരുന്നത്. 

Latest Videos

ആലപ്പുഴ കളക്ടറേറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ ലൈസൻസ് അനുവദിച്ച ചില അപേക്ഷകളിൽ സമർപ്പിച്ചിരിക്കുന്ന രേഖകൾ പ്രകാരമുള്ള കെട്ടിട നമ്പരിലും  വെരിഫിക്കേഷൻ റിപ്പോർട്ടുകളിലെ  കെട്ടിട നമ്പരിലും വൈരുദ്ധ്യങ്ങൾ ഉണ്ടായിരുന്നു. മറ്റൊരു അപേക്ഷയിൽ കളക്ടറേറ്റിലെ പരിശോധനാ റിപ്പോർട്ടിൽ മൂന്ന് കെട്ടിടങ്ങളും അഗ്നിസുരക്ഷാ സേനയുടെ പരിശോധനാ റിപ്പോർട്ടിൽ ഒരു കെട്ടിടവും ഉണ്ടായിരുന്നു. മറ്റൊരു അപേക്ഷയിൽ കെട്ടിട നികുതി ഒടുക്കിയ രസീതിലെ കെട്ടിട നമ്പരിലും തഹസീൽദാരുടെ റിപ്പോർട്ടിലും  അഗ്നിസുരക്ഷാ സേനയുടെ റിപ്പോർട്ടിലും വെവ്വേറെ കെട്ടിട നമ്പരുകൾ രേഖപ്പെടുത്തിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി. 

ഇടുക്കി ജില്ലയിൽ 2022- ജൂൺ മാസത്തിൽ മരണപ്പെട്ട ലൈസൻസിയുടെ ലൈസൻസ്  നാളിതു വരെ റദ്ദു ചെയ്തിട്ടില്ലായെന്നുംവിജിലൻസ് കണ്ടെത്തി. പാലക്കാട് ജില്ലയിൽ  ക്രൈം കേസിൽ ഉൾപ്പെട്ട പ്രതിയ്ക്ക്  ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിക്കാതെ വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിച്ചു. കൂടാതെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലും പൊലീസിന്റെ റിപ്പോർട്ടിന് വിരുദ്ധമായി  ലൈസൻസ് പുതുക്കി നൽകിയതായും കണ്ടെത്തി.

സംസ്ഥാനമൊട്ടാകേ നടത്തിയ പരിശോധനയിൽ വെടിമരുന്ന് നൽകുന്നതിനും പുതുക്കുന്നതിനുമായി സമർപ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകളിൽ  822 അപേക്ഷകൾ നിലവിൽ  തീർപ്പ് കല്പിക്കാതെ വിവിധ കളക്ടറേറ്റുകളിൽ കെട്ടികിടക്കുന്നതായും കണ്ടെത്തി. ഇവയിൽ കോഴിക്കോട് 345, എറണാകുളം 185, മലപ്പുറം 74, പാലക്കാട് 48, കണ്ണൂർ 40, തിരുവനന്തപുരം 31, കാസർകോഡ്, തൃശ്ശൂർ 28 വീതവും ആലപ്പുഴ 16, കൊല്ലം 15, കോട്ടയം 5, വയനാട് 4, പത്തനംതിട്ട 3 എന്നിങ്ങനെ അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതിരിക്കുന്നതായും വിജിലൻസ് കണ്ടെത്തി.

ഇന്നലെ ആരംഭിച്ച മിന്നൽ പരിശോധന  രാത്രി വൈകിയാണ് പൂർത്തിയായത്.  ലൈസൻസുകൾ നേടിയ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുന്നതാണെന്നും  മിന്നൽ പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകളെ പറ്റി വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന്  തുടർനടപടികൾക്കായി  കൈമാറുന്നതാണെന്നും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. നടന്നു വരുന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തുവരുന്നു.  പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് അഭ്യർത്ഥിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതിലെ അന്വേഷണ റിപ്പോർട്ട്: കോടതി വിധി പറയാൻ മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!