നിക്ഷ്പക്ഷനായിരിക്കേണ്ട സ്പീക്കർ സിപിഎമ്മിന്റെ സൂപ്പർ സെക്രട്ടറി കളിക്കുകയാണെന്നും സിപിഎം നേതാക്കൾ പോലും പറയാൻ മടിക്കുന്ന കാര്യമാണ് സ്പീക്കർ പറയുന്നതെന്നും പിഎംഎ സലാം പറഞ്ഞു.
തിരുവനന്തപുരം: സ്പീക്കർ ഷംസീറിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. എഡിജിപി എംആർ അജിത്കുമാർ- ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയെക്കുറിച്ച് സ്പീക്കർ ഷംസീർ നടത്തിയ പ്രസ്താവന സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് ആണോ എന്ന് പാർട്ടി വ്യക്തമാക്കണമെന്ന് പിഎംഎ സലാം ആവശ്യപ്പെട്ടു. നിക്ഷ്പക്ഷനായിരിക്കേണ്ട സ്പീക്കർ സിപിഎമ്മിന്റെ സൂപ്പർ സെക്രട്ടറി കളിക്കുകയാണെന്നും സിപിഎം നേതാക്കൾ പോലും പറയാൻ മടിക്കുന്ന കാര്യമാണ് സ്പീക്കർ പറയുന്നതെന്നും പിഎംഎ സലാം പറഞ്ഞു.
എഡിജിപി എംആർ അജിത് കുമാർ-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയിൽ എഡിജിപിയെ ന്യായീകരിച്ചായിരുന്നു സ്പീക്കർ എ. എൻ ഷംസീറിന്റെ പ്രതികരണം. എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും ചൂണ്ടിക്കാട്ടി. ആർഎസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റില്ല. മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തി എന്ന അൻവറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നും സ്പീക്കർ പറഞ്ഞു. സർക്കാർ സംവിധാനത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുമെന്ന് കരുതുന്നില്ലെന്നും എഎൻ ഷംസീർ പറഞ്ഞു.