പാർട്ടിക്കു വേണ്ടി മൈദപ്പശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി എന്ന് മാത്രം ചോദിക്കരുതെന്ന് അബ്‍ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു. അവർക്ക് ഇങ്ങനെ ഇടക്കിടെ കിട്ടി കൊണ്ടേയിരിക്കും
മലപ്പുറം: നവ കേരള സദസിൽ മർദ്ദനമേറ്റ സിപിഎം പ്രവർത്തകൻ പാർട്ടി വിട്ട സംഭവത്തിൽ പ്രതികരിച്ച് മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി കെ അബ്‍ദുറബ്ബ്. കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും ഉദ്ദിഷ്ടകാര്യങ്ങൾക്ക് മറുകണ്ടം ചാടിയവർക്ക് കൊടുക്കാൻ മന്ത്രിപ്പണിയുണ്ട്, എംഎല്‍എ സ്ഥാനമുണ്ട്, മുൻസിപ്പൽ ചെയർമാൻ മുതൽ ബോർഡ് ചെയർമാൻ പദവികൾ വരെയുണ്ട്.
എന്നാൽ പാർട്ടിക്കു വേണ്ടി മൈദപ്പശയുമായി ഓടി നടക്കുന്ന ലോക്കൽ സഖാക്കൾക്ക് എന്തു കിട്ടി എന്ന് മാത്രം ചോദിക്കരുതെന്ന് അബ്‍ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു. അവർക്ക് ഇങ്ങനെ ഇടക്കിടെ കിട്ടി കൊണ്ടേയിരിക്കും. നവകേരള സദസ്സിൽ എന്തിനൊക്കെ പരിഹാരം കണ്ടു എന്നു ചോദിക്കുന്നവർക്കുള്ള വായടപ്പൻ മറുപടിയാണ് ഇന്ന് സഖാക്കൾ കൊച്ചിയിൽ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന നവ കേരള സദസിനിടെയാണ് റയീസ് എന്നയാള്‍ക്ക് മർദ്ദനമേറ്റത്. വേദിയിൽ പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർക്കരികിൽ ഇരുന്നതിനാണ് തന്നെ ആക്രമിച്ചതെന്ന് റയീസ് പറയുന്നു. പാർട്ടി പ്രവർത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് മർദിച്ചതിനാൽ ഇനി പാർട്ടിയിൽ ഇല്ലന്നും റയീസ് വ്യക്തമാക്കി. അതേസമയം, കൊച്ചി മറൈൻ ഡ്രൈവിൽ നവ കേരള സദസ് നടക്കുന്ന വേദിക്ക് സമീപം പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷന്‍റെ രണ്ട് പ്രവർത്തകർ മർദ്ദനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തിരുന്നു. ഡിഎസ് എ പ്രവർത്തകരായ ഹനീൻ, റിജാസ് എന്നിവരെ സെൻട്രൽ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു. ജാമ്യത്തിലിറങ്ങിയ ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വേദിക്കരികിലേക്ക് പ്ലക്കാർഡുമായി എത്തിയ ഇവരെ ഒരു സംഘം ആളുകൾ പൊലീസിന് മുന്നിൽ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച പൊലീസുകാർക്കും സംഭവത്തിൽ പരിക്കേറ്റു. തീവ്ര ഇടത് സ്വഭാവമുള്ള സംഘടനയാണ് ഡെമോക്രാറ്റക്ക് സ്റ്റുഡന്റസ് അസോസിയേഷൻ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം