കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിനിടെ മുതലപ്പൊഴിയിൽ സംഘര്‍ഷം, സമരരപന്തലിലെത്തി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

By Web TeamFirst Published Jul 4, 2024, 6:00 PM IST
Highlights

സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസിന്‍റെ സമരപന്തലിൽ കയറി പൊലീസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് കൂടുതൽ പ്രതിഷേധത്തിനിടയാക്കി. 

തിരുവനന്തപുരം : കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മുതലപ്പൊഴി സന്ദർശനത്തിനിടെ വൻ സംഘര്‍ഷം. മന്ത്രിയെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസുമായുണ്ടായ സംഘര്‍ഷത്തിൽ സ്ത്രീകൾക്ക് അടക്കം പരിക്കേറ്റു. സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസിന്‍റെ സമരപന്തലിൽ കയറി പൊലീസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് കൂടുതൽ പ്രതിഷേധത്തിനിടയാക്കി.  

കേന്ദ്ര ഫിഷറീസ് സഹമന്ത്രിയായ ജോർജ് കുര്യൻ രാവിലെയാണ് വി മുരളീധരനൊപ്പം മുതലപ്പൊഴിയിലെത്തിയത്. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം സമീപത്തെ ഹാർബർ എൻജിനിയറിംഗ് ഓഫീസില്‍ മത്സ്യത്തൊഴിലാളികളുമായി ചർച്ച തുടങ്ങി. തൊട്ടുപിന്നാലെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. തങ്ങളെ ചർച്ചക്ക് വിളിച്ചില്ലെന്നാരോപിച്ച് കോൺഗ്രസ് പ്രതിഷേധവുമായി എത്തി. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. രണ്ട് പ്രതിനിധികളെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിച്ചതോടെ ഇവർ പിരിഞ്ഞു. ഉച്ചക്ക് ഒരു മണിയോടെ ചർച്ച കഴിഞ്ഞ് പുറത്തേക്ക് വന്ന മന്ത്രിയുടെ വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതോടെ വീണ്ടും സംഘർഷമായി.മന്ത്രിയെ ഒരു വിധത്തിൽ പൊലീസ് പറഞ്ഞയച്ചെങ്കിലും സ്ത്രീകളടക്കം റോഡിൽ കുത്തിയിരുന്നു.യോഗം പ്രഹസനം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. 

ഇതിനിടെ, കോൺഗ്രസ് നേതാക്കളെ സമര പന്തലില് നിന്നും  പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്  സംഘർഷം രൂക്ഷമാക്കി. പുരുഷന്‍മാർക്ക് പകരം പരിക്കേറ്റ സ്ത്രീയുമായി മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ സമര പന്തലിൽ എത്തിയതോടെ പൊലീസ് പ്രതിസന്ധിയിലായി. ഒടുവിൽ പരിക്കറ്റവരെ ആശുപത്രിയിലേക്കും മറ്റുള്ളവരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റകയും ചെയ്തതോടെയാണ് രംഗം ശാന്തമായത്. മുതലപ്പൊഴി വികസനവുമായി ബന്ധപ്പെട്ട ഡി പി ആർ ഒരു മാസത്തിനകം തയ്യാറാക്കി തരാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടന്നും ഇത് കിട്ടിയാൽ ഉടൻ അംഗീകാരം നല്‍കുമെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു.

click me!