കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരെ ദില്ലി സമരവുമായി മുന്നോട്ട് പോകാനും സി പി എം തീരുമാനിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ നവകേരള സദസ് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് സമഗ്രമായി അവലോകനം ചെയ്തു. നവകേരള സദസ് വൻ വിജയമായിരുന്നെന്നാണ് സി പി എം വിലയിരുത്തിയത്. ജില്ലകളിൽ നിന്ന് വിശദമായ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിയിൽ അവതരിപ്പിച്ചു. ഈ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് നവകേരള സദസ് വൻ വിജയമായിരുന്നെന്ന് സി പി എം വിലയിരുത്തിയത്. തുടർ നടപടികൾ ത്വരിതപ്പെടുത്തണമെന്ന നിർദ്ദേശവും സർക്കാരിന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് നൽകിയിട്ടുണ്ട്.
കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരെ ദില്ലി സമരവുമായി മുന്നോട്ട് പോകാനും സി പി എം തീരുമാനിച്ചു. സി പി ഐയോട് കൂടി ആലോചിച്ച് തീയതി തീരുമാനിക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനമായി. മാസപ്പടി വിവാദത്തിൽ എക്സാലോജിക്കിനെതിരായ അന്വേഷണ നീക്കം അവഗണിക്കാനും സി പി എം തീരുമാനിച്ചു. കേന്ദ്ര നടപടി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി പി എം സെക്രട്ടേറിയേറ്റ്.
'നവകേരള സദസില്‍ പരാതി, അതിവേഗം ധനസഹായം'; തുക ലഭിച്ചത് പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടമായ കുടുംബത്തിന്
അതിനിടെ നവകേരള സദസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ നവകേരള സദസില്‍ അപേക്ഷ നല്‍കിയ വിധവയ്ക്ക് അതിവേഗം സഹായം ലഭിച്ചു എന്നതാണ്. അടൂര്‍ മാരൂര്‍ സൂര്യഭവനത്തില്‍ ശ്യാമളയ്ക്കാണ് നവകേരള സദസില്‍ നല്‍കിയ അപേക്ഷയിലൂടെ ധനസഹായം ലഭിച്ചത്. ശ്യാമളയുടെ വീടിന്റെ പുനര്‍നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപ അനുവദിച്ച് കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ദുരന്തപ്രതികരണ നിധിയില്‍ നിന്നും 1,30,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2,70,000 രൂപയും ചേര്‍ത്താണ് നാല് ലക്ഷം രൂപ ഇവര്‍ക്ക് അനുവദിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
'2023 മാര്‍ച്ച് ആറിനാണ് ശ്യാമളയും മകളും താമസിച്ചിരുന്ന വീട് പ്രകൃതിക്ഷോഭത്തില്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നത്. വീട് നഷ്ടപ്പെട്ടതോട് കൂടി മറ്റാരുടെയും ആശ്രയമില്ലാത്ത ശ്യാമളയും മകളും തൊട്ടടുത്ത് ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. പ്രകൃതിക്ഷോഭത്തിലെ ധനസഹായത്തിനായി സംസ്ഥാന ദുരന്ത സഹായ നിധിയിലേക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ തഹസീല്‍ദാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് എന്നിവര്‍ നടത്തിയ പരിശോധനയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീഴുകയും അടിത്തറയ്ക്കും ഭിത്തിക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി കണ്ടെത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. 95 ശതമാനം തകര്‍ന്ന വീട് വാസയോഗ്യമല്ലെന്നും പരിശോധനയില്‍ വ്യക്തമായി.' പിന്നീട് നവകേരള സദസില്‍ ലഭിച്ച ശ്യാമളയുടെ അപേക്ഷ പരിശോധിച്ചതില്‍ അവര്‍ ധനസഹായത്തിന് അര്‍ഹയാണെന്ന് മനസിലാക്കി അടിയന്തര ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നെന്ന് സർക്കാർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം