സിഎംആർഎല്ലിന് അനുകൂലമായ ഒരു സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കൊച്ചി: മാസപ്പടി ഇടപാടിനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താൻ ആസൂത്രിത നീക്കമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കില്ലെന്നും സിഎംആർഎല്ലിന് അനുകൂലമായ ഒരു സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് പലതുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജിയിൽ ഡിജിപി മറുപടി നൽകി.
മുഖ്യമന്ത്രിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന ആരോപണം നിലനിൽക്കുന്നതല്ല. രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള കരാർ ഇടപാടാണ് സിഎംആർല്ലും എക്സാലോജിക്കും തമ്മിലുള്ളത്. ഇല്ലാത്ത സേവനത്തിന് പണം നൽകി എന്ന ആരോപണം കെട്ടിച്ചമച്ചതാണ്. ഇത്തരമൊരു പരാതി സി എം ആർ എല്ലിന് ഇല്ല. ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തലിൽ പിഴവുണ്ടോയെന്ന് മറ്റൊരു അപ്പലെറ്റ് അതോറിറ്റി ഇതേവരെ പരിശോധിച്ചിട്ടില്ല. മാസപ്പടി ഇടപാടിൽ സർക്കാരിനെ ബന്ധപ്പെടുത്താനുളള യാതൊന്നുമില്ലെന്നും വിജിലൻസ് അന്വേഷണത്തിന്‍റേ ആവശ്യമില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മാസപ്പടിക്കേസില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനെതിരായ റിവിഷന്‍ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. എക്സാലോജിക്ക് കമ്പനിക്ക് സിഎംആര്‍എല്‍ പ്രതിഫലം നല്‍കിയത് അഴിമതി വിരുദ്ധനിയമത്തിന്‍റെ വരുമെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.