അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി. വീട് നിർമ്മാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണകടത്ത് എന്നിവയിൽ അജിത് കുമാര്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നു.
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ്. അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി. വീട് നിർമ്മാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണകടത്ത് എന്നിവയിൽ അജിത് കുമാര്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നു. സർക്കാർ റിപ്പോർട്ട് അംഗീകരിച്ചാൽ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി വി അൻവറിൻ്റെ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.
എഡിജിപി എംആർ അജിത് കുമാറിനെതിരെ നാല് ആരോപണങ്ങളാണ് പി വി അൻവർ എംഎൽഎ ഉന്നയിച്ചത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം. എന്നാൽ ഈ ആരോപണം പൂർണ്ണമായും തെറ്റ് എന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. കവടിയാറിലെ ആഡംബര വീട് പണിതത്തിൽ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ.
വീട് നിർമാണം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. കരാർ ആയി എട്ട് വർഷത്തിന് ശേഷമാണ് ഫ്ലാറ്റ് വിറ്റത് എന്നും സ്വാഭാവിക വില വർധനയാണ് ഫ്ലാറ്റിന് ഉണ്ടായതെന്നുമാണ് വിജിലൻസ് കണ്ടെത്തിയത്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിൽ അജിത് കുമാറിന് പങ്കുണ്ട് എന്നായിരുന്നു നാലാമത്തെ ആരോപണം. എന്നാൽ ഇതിൽ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്.