വയനാട് പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഹർജി പരിഗണിക്കാതെ സിംഗിൾ ബെഞ്ച്; ഡിവിഷൻ ബെഞ്ചിലേക്ക് വിട്ടു

എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച സമാനഹർജിയിൽ ഡിവിഷൻ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനാൽ സിംഗിൾ ബെഞ്ച് പുതിയ ഹർജി പരിഗണിച്ചില്ല

Wayanad Rehabilitation Kerala HC against Elston Estate plea

കൊച്ചി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുളള ഭൂമി സർക്കാ‍ർ ഏറ്റെടുക്കുന്നതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിസമ്മതിച്ചു. സമാനഹർജിയിൽ ഡിവിഷൻ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. ഡിവിഷൻ ബെഞ്ചിൽ ഹർജി നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം താൻ  പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് ടി.ആർ രവി വ്യക്തമാക്കി. തുടർന്ന് ഡിവിഷൻ  ബെഞ്ചിലേക്ക് വിടാൻ നിർദേശിച്ച് ഹർജി രജിസ്ട്രിക്ക് കൈമാറി.

ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി 26 കോടി രൂപയാണ് സർക്കാർ നിശ്ചയിച്ചതെന്നും എന്നാൽ തറവില കണക്കാക്കിയാൽ പോലും  519 കോടിയുടെ മൂല്യമുണ്ടെന്നാണ്  എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ വാദം. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് എൽസ്റ്റൺ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. കോടതിവിധി പ്രകാരം 64 ഹെക്ടർ ഭൂമി പ്രതീകാത്മകമായി ഏറ്റെടുത്താണ് തറക്കല്ലിടൽ ചടങ്ങിലേക്ക് സർക്കാർ കടന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ഏഴ് സെൻ്റിൽ ആയിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടുകളാണ് ഇവിടെ നിർമ്മിക്കുന്നത്. 

Latest Videos

vuukle one pixel image
click me!