മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; വിടാതെ ​ഗവർണർ, ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും നേരിട്ടെത്താൻ നിർദേശം

By Web TeamFirst Published Oct 7, 2024, 7:42 PM IST
Highlights

നേരിട്ടെത്തി പ്രസ്താവന വിശദീകരിക്കാനാണ് ​ഗവർണറുടെ നിർദേശം. നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ എത്തിച്ചേരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അസാധാരണ നീക്കവുമായി ഗവർണ്ണർ. മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വർണ്ണക്കടത്ത് -ഹവാലപണമിടപാട് കേസുകൾ നാളെ നേരിട്ടെത്തി വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ കത്ത് നൽകിയിട്ടും മറുപടി ഇല്ലാത്തതിനെ തുടർന്നാണ് ഗവർണ്ണർ കടുപ്പിച്ചത്.

മലപ്പുറം പരാമർശത്തിൽ ഇന്ന് നിയമസഭയിൽ പ്രതിപക്ഷത്തെ വെട്ടിലാക്കാനായെന്ന് ആശ്വസിച്ചിരിക്കെയാണ് സർക്കാറിന് അടുത്ത പ്രതിസന്ധി. മലപ്പുറം പരാമർശം വിടാതെ പിടിച്ച് ഗവർണ്ണർ നീങ്ങിയത് കടുത്ത നടപടിയിലേക്ക്.

Latest Videos

ദി ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖമാണ് പ്രശ്നം. മലപ്പുറത്തെ സ്വർണ്ണക്കടത്തിലെയും ഹവാല ഇടപാടിലെയും പണം ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ഗവർണ്ണർ ഏറ്റെടുക്കുന്നത്. ഇത് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക്  രാജ്ഭവൻ കത്ത് നൽകിയിരുന്നു.

മറുപടി നൽകാതിരിക്കെയാണ് ഡിജിപിയോടൊപ്പം എത്താൻ ചീഫ് സെക്രട്ടറിക്കുള്ള നിർദ്ദേശം. ഒപ്പം ഫോൺ ചോർത്തലിനെ കുറിച്ചുള്ള പിവി അൻവറിന്‍റെ പരാമർശത്തിലും ഗവർണ്ണർ ആവശ്യപ്പെട്ട മറുപടി സർക്കാർ നൽകിയിട്ടില്ല. ഇതും വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാമർശം ഹിന്ദു തിരുത്തി എന്നാണ് മുഖ്യമന്ത്രി ഇപ്പോൾ നൽകുന്ന വിശദീകരണം.

പക്ഷെ കേസുകളെ കുറിച്ചുള്ള സ്ഫോടനാത്മകമായ വിവരം അഭിമുഖത്തിൽ ചേർക്കാൻ ആവശ്യപ്പെട്ടത് കെയ്സൻ എന്ന പിആർ ഏജൻസിയാണെന്ന ഹിന്ദുവിന്‍റെ വിശദീകരണത്തിൽ ഇതുവരെ മുഖ്യമന്ത്രി ഒരു നടപടിയുമെടുത്തിട്ടില്ല. അഭിമുഖം വളച്ചൊടിച്ചെങ്കിൽ ഏജൻസിക്കും ദ ഹിന്ദുവിനുമെതിരെ ഇത്ര ദിവസം എന്ത് ചെയ്തുവെന്ന് ഗവർണ്ണർ ചോദിച്ചാൽ ചീഫ് സെക്രട്ടറി എന്ത് മറുപടി നൽകുമെന്നതാണ് പ്രശ്നം. മറുപടി തൃപ്തികരമല്ലെങ്കിൽ മുഖ്യമന്ത്രിയെ വരെ വിളിപ്പിക്കുന്ന അത്യസാധാരണ നടപടിയിലേക്കും രാജ്ഭവൻ കടന്നേക്കാം

click me!