മുഖ്യമന്ത്രിയും എഡിജിപി എം ആർ അജിത് കുമാറും ഇന്ന് ഒരേ വേദിയിൽ; പൊലീസ് അസോസിയേഷന്‍റെ പരിപാടിയില്‍ പങ്കെടുക്കും

By Web TeamFirst Published Sep 2, 2024, 6:19 AM IST
Highlights

പി വി അൻവിൻ്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടായേകും. ഇൻ്റലിജന്‍സ് മേധാവിയെ കൊണ്ട് അന്വേഷണം നടത്തിയേക്കും.

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരു വേദിയിൽ എത്തും. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്. ഭരണപക്ഷ എംഎൽഎ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അൻവറിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു. മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമേ ഡിജിപി ഷെയ്ക്ക് ദർവേശ് സാഹിബും പരിപാടിയിൽ പങ്കെടുക്കും.

അതേസമയം, പി വി അൻവിൻ്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടായേകും. ഇൻ്റലിജന്‍സ് മേധാവിയെ കൊണ്ട് അന്വേഷണം നടത്തിയേക്കും. എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റിനിർത്തി അന്വേഷണം നടത്തുമോ എന്ന കാര്യം നിർണായകമാവും. അതിനിടെ, പത്തനംതിട്ട എസ്പി സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചുവെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. അൻവർ എംഎൽഎയെ വിളിച്ച് പരാതി പിൻവലിക്കാനായി സ്വാധീനിക്കാൻ ശ്രമിച്ചത് തെറ്റാണ്. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനം നടന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!