വന്ദേ ഭാരതിനായി ട്രെയിൻ പിടിച്ചിടുന്നതും ദുരിതം ഇരട്ടിയാക്കി.
കൊച്ചി: കാലുകുത്താൻ ഇടമില്ലാതെ തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസ്. തിങ്ങിനിറഞ്ഞുള്ള യാത്രയിൽ യാത്രക്കാർ കുഴഞ്ഞുവീണു. വേണാട് എക്സ്പ്രസിനും പാലരുവി എക്സ്പ്രസിനും ഇടയിലുള്ള സമയം വർധിപ്പിച്ചതും വന്ദേഭാരതിനായി പാലരുവി പിടിച്ചിടുന്നതുമാണ് ദുരിതയാത്രക്ക് കാരണമെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. മെമു സർവീസ് ഉടന്‍ തുടങ്ങണമെന്നാണ് ഇവരുടെ ആവശ്യം.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.25ന് തുടങ്ങുന്ന വേണാട് എക്സ്പ്രസ് എറണാകുളം തൃപ്പൂണിത്തുറ സ്റ്റേഷനും, നോർത്ത് സ്റ്റേഷനുമെല്ലാമെത്തുമ്പോൾ വാഗൺ ട്രാജഡിയെ കുറിച്ച് ഓർക്കാത്തവർ ആരുമുണ്ടാകില്ലെന്നതാണ് അവസ്ഥ. വാതിൽപ്പടിയിലും , ശുചിമുറിക്കതത്തുപോലും നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്. ട്രെയിനിൽ കാലുകുത്താൻ. ഇടമില്ല. ഓരോ സ്റ്റേഷനെത്തുമ്പോഴും യാത്രക്കാരുടെ എണ്ണം കൂടുകയാണ്.
പിറവത്തിനും മുളംതുരുത്തിക്കുമിടയിൽ രണ്ട് യാത്രക്കാരാണ് ഇന്ന് കുഴഞ്ഞുവീണത്. പാരലവുവിക്കും വേണാടിനുമിടയിലുള്ള ഒന്നരമണിക്കൂറോളം കാലതാമസം കാരണം ചെങ്ങന്നൂരിലെത്തുന്നതിനുള്ളിൽ തന്നെ വേണാട് നിറയുകയാണ്. സ്റ്റേഷനുകളിൽ സമയക്രമം പാലിക്കാൻ സാധിക്കുന്നില്ല. 31 മിനിറ്റ് വൈകിയാണ് ഇന്ന് ട്രെയിന്‍ തൃപ്പൂണിത്തൂറ സ്റ്റേഷനിലെത്തിയത്. വന്ദേഭാരതിന് വഴിയൊരുക്കാൻ പാലരുവി എക്സ്പ്രസ് പിടിച്ചിടുന്നതും പ്രതിസന്ധിയാകുകയാണ്. ഇന്ന് മുളംതുരുത്തിയിലെത്തിയ പാലരവി 17 മിനിറ്റാണ് പിടിച്ചിട്ടത്.
പാലരുവിക്കും വേണാടിനുമിടയിൽ മെമു സർവീസ് തുടങ്ങിയാൽ മാത്രമേ പരിഹാരമുള്ളൂ എന്നാണ് യാത്രാക്കാർ പറയുന്നത്. തിരക്ക് കുറക്കാന്‍ പാലരുവിയിൽ കോച്ചിന്‍റെ എണ്ണം കൂട്ടിയിട്ടും ഫലം കണ്ടില്ല. എന്നാൽ, യാത്രക്കാരുടെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് റെയിൽവേ. സമയക്രമം പാലിച്ചാണ് വേണാടും പാലരുവിയും സർവീസ് നടത്തുന്നതെന്നും പ്രത്യേക അജണ്ടയുടെ ഭാഗമായുള്ള കുപ്രചാരണങ്ങളാണ് നടക്കുന്നതെന്നുമാണ് വാദം.