തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കാണാതായ മുഴുവൻ ശരീരഭാഗങ്ങളും സുരക്ഷിതമായി തിരികെ കിട്ടിയെന്ന് ആശുപത്രി അധികൃതരും പൊലീസും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാത്തോളജി ലാബിൽ പരിശോധനക്ക് അയച്ച ശരീര ഭാഗങ്ങൾ ആക്രിക്കാരൻ കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. രോഗ നിർണയത്തിനയച്ച സാംപിളുകൾ ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. ആക്രിയാണെന്ന് കരുതി എടുത്തതാണെന്ന് വിൽപനക്കാരൻ മൊഴി നൽകി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. എല്ലാ ശരീരഭാഗങ്ങളും കേടുകൂടാതെ കിട്ടിയെന്നും തുടർ പരിശോധനയ്ക്ക് തടസമില്ലെന്നും പാത്തോളജി വിഭാഗം മേധാവി ഡോ.ലൈല രാജി വ്യക്തമാക്കി.
ആശുപത്രി അറ്റൻഡർ അജയകുമാറാണ് ശരീര അവശിഷ്ടങ്ങൾ കാണാനില്ലെന്ന് പരാതി നൽകിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ആക്രിക്കാരനെ കണ്ടെത്തി മർദ്ദിച്ചത് ഇവ വീണ്ടെടുത്തതും ജീവനക്കാരാണ്. ആക്രിക്കാരനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തില്ല. മനഃപൂർവ്വം നടത്തിയ മോഷണമല്ലെന്നും പൊലിസ് പറഞ്ഞു. ശരീര ഭാഗങ്ങൾ പ്രിൻസിപ്പൽ ഓഫീസിൻ്റെ പിന്നിൽ നിന്നാണ് ആക്രിക്കാരന് കിട്ടിയതെന്ന് പൊലീസ് പറയുന്നു. സംഭവം ഒതുക്കിതീർക്കാൻ നീക്കം നടന്നുവെന്നും വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായും കഴക്കൂട്ടം എസിപി വ്യക്തമാക്കി.
ശരീര ഭാഗങ്ങൾ സുരക്ഷിതമെന്ന് പത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി ഏഷ്യാനെറ്റ് ന്യൂഡിനോട് പ്രതികരിച്ചു. ഫോർമാലിനിൽ സൂക്ഷിച്ച തിന്നാൽ ശരീര ഭാഗത്തിന് കേടുപാടില്ല. പരിശോധനയ്ക്കും തടസമില്ല. സ്‌പെസിമിൻ ലാബിന് സമീപത്തെ സ്റ്റെപിൽ ഇവ വെച്ച് ജീവനക്കാരൻ പോയപ്പോഴാണ് ആക്രിക്കാരൻ എടുത്ത് കൊണ്ട് പോയത് പിന്നീട് ഇത് അതേപടി തിരിച്ചു കിട്ടിയെന്നും ലൈല വ്യക്തമാക്കി. ശരീര ഭാഗങ്ങൾ പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി.