എയർ ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും അസംഘടിത തലച്ചുമട് തൊഴിൽ മേഖലയിലും പ്രവർത്തിച്ചിരുന്നവരും ശാരീരിക അവശതകളാൽ പ്രസ്തുത തൊഴിൽ ചെയ്യാൻ കഴിയാത്തവർക്കും ഈ വിഭാഗത്തിൽപ്പെട്ട മരിച്ച തൊഴിലാളികളുടെ ആശ്രിതർക്കും സിയാലിന്റെ പ്രീ പെയ്ഡ് ടാക്‌സി സൊസൈറ്റിയിൽ പെർമിറ്റ് നൽകാനും തീരുമാനമായി.
കൊച്ചി: വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ വീടും പുരയിടവും നഷ്ടപ്പെട്ടവർക്കായി രൂപവത്ക്കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിയ്ക്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. നേരത്തെയുള്ള പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാൽ സബ് കമ്മറ്റി ചെയർമാൻ കൂടിയായ മന്ത്രി പി. രാജീവ് മുൻകൈയെടുത്താണ് രണ്ടാംഘട്ട പാക്കേജിന് രൂപം നൽകിയത്.
കൊച്ചി വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി നേരത്തെ തന്നെ പുരനധിവാസപ്പാക്കേജ് നടപ്പിലാക്കിയിരുന്നു. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സിയാൽ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിൽ തൊഴിലവസരം, ടാക്‌സി പെർമിറ്റ്, ഹെഡ് ലോഡ് വർക്കേഴ്‌സ് സൊസൈറ്റിയിൽ അംഗത്വം എന്നിങ്ങനെയുള്ള വിവിധ തട്ടുകളിലായാണ് പുനരധിവാസപ്പാക്കേജ് നടപ്പിലാക്കിയിരുന്നത്. എന്നാൽ തീരുമാനം നടപ്പാക്കിയപ്പോൾ നിരവധിപേർക്ക് കുറഞ്ഞവേതനമുള്ള കരാർ ജോലികളാണ് ലഭിച്ചതെന്ന് ആക്ഷേപമുയർന്നു. ഇവർക്കായി പാക്കേജിൽ മാറ്റം വരുത്തണമെന്ന ദീർഘകാല ആവശ്യമാണ് ഇപ്പോൾ സിയാൽ പരിഗണിച്ചത്.
ഇതിന്റെ ആദ്യഭാഗമായി, എയർ ഇന്ത്യയിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിൽ താരതമ്യേന കുറഞ്ഞ വേതനത്തിന് കരാർ ജോലി ചെയ്തിരുന്ന 20 പേർക്ക് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എയർകാർഗോ കയറ്റിറക്ക് തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അംഗത്വം നൽകും. ഈ രംഗത്തെ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും സഹായവും ഉറപ്പുവരുത്താനായി സിയാലിന്റെ മേൽോട്ടത്തിൽ രണ്ട് വർഷം മുമ്പ് രൂപവത്ക്കരിച്ച സൊസൈറ്റിയിൽ നിലവിൽ 120 അംഗങ്ങളുണ്ട്.
എയർ ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും അസംഘടിത തലച്ചുമട് തൊഴിൽ മേഖലയിലും പ്രവർത്തിച്ചിരുന്നവരും ശാരീരിക അവശതകളാൽ പ്രസ്തുത തൊഴിൽ ചെയ്യാൻ കഴിയാത്തവർക്കും ഈ വിഭാഗത്തിൽപ്പെട്ട മരിച്ച തൊഴിലാളികളുടെ ആശ്രിതർക്കും സിയാലിന്റെ പ്രീ പെയ്ഡ് ടാക്‌സി സൊസൈറ്റിയിൽ പെർമിറ്റ് നൽകാനും തീരുമാനമായി. 25 പേർക്കാണ് ഈ അവസരം ലഭിക്കുക. നിലവിൽ 650 പേർക്ക് ടാക്‌സി പെർമിറ്റുണ്ട്. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ പേർക്ക് അവസരം ലഭ്യമാക്കും.
രണ്ടാംഘട്ട പുനരധിവാസ പാക്കേജിന് അർഹതപ്പെട്ടവരുടെ യോഗം സിയാലിൽ വിളിച്ചുചേർക്കുകയും മന്ത്രി പി.രാജീവ്, ഡയറക്ടർബോർഡിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയും ചെയ്തു. രണ്ടര ദശാബ്ദമായി നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിന് സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താൽപ്പര്യമെടുത്തിരുന്നെന്നും രാജീവ് വ്യക്തമാക്കി. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ വി. ജയരാജൻ എന്നിവർ പങ്കെടുത്തു.