സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബിൽ അടുത്ത സഭാ സമ്മേളനത്തിൽ, ഫീസിൽ സർക്കാരിന് നിയന്ത്രണമുണ്ടാകില്ല

By Web TeamFirst Published Feb 6, 2024, 8:41 AM IST
Highlights

 മുതൽമുടക്കാൻ പണമില്ല.വിദ്യാർത്ഥികൾ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് ചേക്കേറുന്നു. ഈ സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ നയംമാറ്റത്തിന്‍റെ  കാരണം.

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബിൽ നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കും. ഫീസിൽ സർക്കാറിനു നിയന്ത്രണമുണ്ടാകില്ല. അതേ സമയം സംവരണം ഉറപ്പാക്കാനുള്ള വ്യവസ്ഥകളുള്ള കരട് ബിലാണ് നിയമവകുപ്പിന്‍റെ  പരിഗണനയിലുള്ളത്.. വിദേശ സർവ്വകലാശാലക്ക് യുജിസി അനുവാദം നൽകിയപ്പോൾ എതിർപ്പ് ഉയർത്തിയ സിപിമ്മാണിപ്പോൾ കേരളത്തിൽ പച്ചക്കൊടി കാട്ടുന്നത്

സകലവാതിലുകളും തുറന്നിട്ടാണ് ഉന്നതവിദ്യാഭ്യാസമേഖലയിലേക്ക്  സ്വകാര്യ നിക്ഷേപകരെയും വിദേശ സർവ്വകലാശാലകളെയും കേരളം ആനയിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ സംരഭം മാത്രമെന്ന പ്രഖ്യാപിത നയത്തിലെ മാറ്റത്തിന് നേരത്തെ സിപിഎം രാഷ്ട്രീയതീരുമാനമെടുത്തതാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ കരട് നിയമവകുപ്പ് പരിഗണനയിലാണ്. ഫീസിലും സംവരണത്തിലുമായിരുന്നു ഇതിനകം വലിയ ചർച്ച. മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ സർവ്വകലാശാലകളിലൊന്നും ഫീസിൽ സർക്കാറിന് അധികാരമില്ല. സമാന മാതൃകയാണ് ഇവിടെയും പിന്തുടരുക. ഫീസിൽ സർക്കാറിന് നിയന്ത്രണമുണ്ടായാൽ സ്വകാര്യസ്ഥാപനങ്ങൾ വരാൻ താല്പര്യം കാട്ടില്ല. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം കരടിലുണ്ട്. അപേക്ഷകൾ പരിശോധിച്ച് തീരുമാനമെടുക്കാൻ വിദഗ്ധസമിതി വേണമെന്നാണ് വ്യവസ്ഥ. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി. ഒരു മുൻ വിസി, വിദ്യാഭ്യാസ വിദഗ്ധൻ അടങ്ങുന്ന സമിതിയാാണ് നിലവിൽ മുന്നോട്ട് വെക്കുന്നത്.

Latest Videos

എയ്ഡഡ് പദവിയുള്ള സ്ഥാപനങ്ങൾക്ക് സ്വകാര്യ സർവ്വകലാശാല തുടങ്ങാൻ അനുമതി നൽകണോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. നേരത്തെ പ്രധാനപ്പെട്ട എയ്ഡഡ് സ്ഥാപനങ്ങൾ സ്വകാര്യ ഡീംഡ് സർവ്വകലാശാല തുടങ്ങാൻ അനുമതി തേടിയിരുന്നു. സർക്കാർ ശമ്പളം നൽകുന്ന സ്ഥാപനങ്ങൾക്ക് ഡീംഡ് പദവി വേണ്ടെന്ന തീരുമാനമാണ് സ്വകാര്യ സർവ്വകലാശാലയിലേക്കെത്തിച്ചത്.

യുജിസിയുടെ 2023ലെ റെഗുലേഷൻ അനുസരിച്ചാണ് രാജ്യത്ത് വിദേശ സർവ്വകലാശാലകൾക്ക് അനുമതി . ഇതിനിതിരെ ഇടത് ചിന്തകർ വലിയ വിമർശനം നടത്തിയിരുന്നു. സ്വകാര്യ സർവ്വകലാശാലകളുടെ കാര്യത്തില്‍ സിപിഎം ചർച്ച നടത്തി തീരുമാനമെടുത്തപ്പോൾ വിദേശ സർവ്വകലാശാലയിൽ ചർച്ചകൾ തീരും മുമ്പാണ് ബജറ്റിലെ പ്രഖ്യാപനം   ഗ്ളോബൽ റാങ്കിംഗിൽ 500 ന് മുകളിലുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ യുജിസി അൻുവാദം നൽകൂ..ഇവിടെ ഫീസിലും സംവരണത്തിലും ഒരു നിയന്ത്രണവുമുണ്ടാകില്ല.

 മുതൽമുടക്കാൻ പണമില്ല. വിദ്യാർത്ഥികൾ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് ചേക്കേറുന്നു. ഈ സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ നയംമാറ്റത്തിൻറെ കാരണം. സർവ്വകലാശാലകൾക്ക് നാഥനില്ലാ സ്ഥിതിയും രാഷ്ട്രീയത്തിൻറെ അതിപ്രസരവും ചാൻസ്ലർ-സർക്കാർ പോരുമൊക്കെ മുറുകുന്നതിനിടെയാണ് സ്വകാര്യ-വിദേശ സർ്വ്വകലാശാലകളുടേയും വരവ്.

 

 

click me!