പത്തനംതിട്ട ഡിവൈഎസ്‌പി നന്ദകുമാറാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ പരാതിക്കാരിക്കെതിരെ തുടര്‍ച്ചയായി കേസെടുത്തത് വിവാദമായിരുന്നു
പത്തനംതിട്ട: ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം കൂടിയായ എസ്എഫ്ഐ നേതാവ് ജെയ്‌സൺ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല. പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോൺ കോളജിൽ നിയമ വിദ്യാർഥിനിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് ജെയ്‌സൺ ജോസഫ്. കേസിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ജെയ്സൺ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ജനുവരി ഒൻപതിന് തള്ളിയിരുന്നു.
സിപിഎം നേതാവിന് പോലീസ് ഒത്താശ ചെയ്യുന്നു എന്ന് മർദ്ദനമേറ്റ നിയമ വിദ്യാർത്ഥിനി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പാർട്ടി പരിപാടികളിൽ അടക്കം ജെയ്സൺ സജീവമായി പങ്കെടുക്കുന്നുവെന്നും കോളേജിലും വന്നുപോകുന്നുവെന്നും വിദ്യാത്ഥിനി പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആറന്മുള ഇൻസ്പെക്ടര്‍ മനോജിനെ നേരത്തെ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. പത്തനംതിട്ട ഡിവൈഎസ്‌പി നന്ദകുമാറാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ പരാതിക്കാരിക്കെതിരെ തുടര്‍ച്ചയായി കേസെടുത്തത് വിവാദമായിരുന്നു.