2018 ൽ കേന്ദ്ര സര്‍ക്കാരിന്‍റെ വഴിയോരക്കച്ചവടക്കാരെ സഹായിക്കുന്ന സ്വനിധി പദ്ധതിയില്‍ അഗസ്റ്റിന് വായ്പ്പ എടുത്തത്. വരുമാനമായതോടെ ഇവർ ലോൺ കൃത്യമായി തിരിച്ചടച്ചു.
കൊച്ചി: വായ്പ്പ കൃത്യമായി തിരിച്ചടച്ചതിന്‍റെ പേരില്‍ ദില്ലിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാൻ അവസരം കിട്ടിയ സന്തോഷത്തിലാണ് അങ്കമാലിയിലെ ഈ ദമ്പതിമാർ. എറണാകുളം അങ്കമാലി സ്വദേശി ആഗസ്റ്റിനും ഭാര്യ ഫിലോമിനയ്ക്കുമാണ് ഈ സുവർണ്ണാവസരം ലഭിച്ചത്. വഴിയോര കച്ചവടക്കാര്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ വായ്പ്പ രണ്ടു തവണയും കൃത്യമായി തിരിച്ചടച്ചതാണ് ദമ്പതിമാര്‍ക്ക് ഈ അവസരം ഒരുക്കിയത്.
അങ്കമാലി ചെമ്പന്നൂരിൽ വഴിയോരത്ത് പെട്ടിക്കട നടത്തുകയാണ് അഗസ്റ്റിൻ.കുറഞ്ഞ വരുമാനമായതിനാല്‍ നന്നേ പാടുപെട്ടാണ് അഗസ്റ്റ്യൻ ഉപജീവനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ആയിടക്കാണ് 2018 ൽ കേന്ദ്ര സര്‍ക്കാരിന്‍റെ വഴിയോരക്കച്ചവടക്കാരെ സഹായിക്കുന്ന സ്വനിധി പദ്ധതിയില്‍ അഗസ്റ്റിന് വായ്പ്പ എടുത്തത്. വരുമാനമായതോടെ ഇവർ ലോൺ കൃത്യമായി തിരിച്ചടച്ചു. ഇതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാൻ അവസരം തെളിഞ്ഞത്.
കേന്ദ്ര ഹൗസിംഗ് ആന്‍റ് അര്‍ബൻ അഫയേഴ്സ് മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരുകളോട് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ അര്‍ഹരായവരുടെ പേര് നിര്‍ദ്ദേശിക്കാൻ ആവശ്യപെട്ടത്. അങ്കമാലി നഗരസഭ അഗസ്റ്റിന്‍റെ പേര് നിര്‍ദ്ദേശിച്ചു.അഗസ്റ്റ്യനും ഫിലോമിനിയും ഇന്നലെ ദില്ലിക്ക് തിരിച്ചു. ഇന്ന് വൈകിട്ട് കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം ദില്ലിയില്‍ ചായ സല്‍ക്കാരവുമുണ്ട്. എന്തായാലും ദില്ലിയിലെത്തുമ്പോൾ കഴിയുമെങ്കില്‍ പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിക്കണമെന്നും വായ്പ്പ അനുവദിച്ചതിലും ഇപ്പോള്‍ ദില്ലിയിലേക്ക് വരാൻ അവസമൊരുക്കിയതിനും നന്ദി അറിയിക്കണമെന്നുമാണ് അഗസ്റ്റിന്‍റേയും ഭാര്യ ഫിലോമിനയുടേയും ആഗ്രഹം.
Read More : പ്രധാനമന്ത്രി ക്ഷണിച്ചു, ഇന്ന് ദില്ലിയിലേക്ക്; അഭിമാന നേട്ടത്തിൽ സെന്‍റ് മേരീസ് യു.പി സ്കൂൾ വിദ്യാർത്ഥികൾ