വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് മാനദണ്ഡങ്ങൾക്കനുസരിച്ച് ഇനിയും തുക അനുവദിക്കുമെന്നും കേന്ദ്രമന്ത്രി
ദില്ലി: വയനാട്ടിലെ ദുരന്തസമയത്ത് കേരളത്തിലേക്ക് ആവശ്യമായ സഹായം കേന്ദ്രം നൽകിയെന്ന് അമിത് ഷാ. പല ഘട്ടങ്ങളിലായി കേന്ദ്രം സംസ്ഥാനത്തിന് നൽകിയ സാമ്പത്തിക സഹായത്തിൻ്റെ കണക്ക് അവതരിപ്പിച്ചാണ് മന്ത്രിയുടെ പ്രതികരണം. ദേശീയ ദുരന്ത നിവാരണ ബില്ലിലെ ചർച്ചക്കിടെ പാർലമെൻ്റിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
'ഇതിൽ രാഷ്ട്രീയമില്ല. കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണ്. ഈ സർക്കാരിന് ദുരന്തമുഖത്ത് രാഷ്ട്രീയം കാട്ടേണ്ട ആവശ്യമില്ല. വയനാട് ദുരന്ത സമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു. വയനാട്ടിലേത് അതി തീവ്ര ദുരന്തമെന്ന് പ്രഖ്യാപിച്ചു. മന്ത്രി തല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപ കൂടി നൽകി. 2219 കോടി രൂപയുടെ പുനരധിവാസ പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 530 കോടി രൂപ നൽകി.' തുടർ സഹായം മാനദണ്ഡങ്ങൾക്കനുസരിച്ച് നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.