മുൻ വിസിയുടെ കാലത്തെ എല്ലാ നിയമനങ്ങളും പുനപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചാൻസലറോട് ആവശ്യപ്പെട്ടു
കണ്ണൂര്‍: അയോഗ്യനായ ശേഷവും കണ്ണൂർ സർവകലാശാല മുൻ വിസി ഗോപിനാഥ് രവീന്ദ്രൻ നിയമനത്തിൽ ഇടപെട്ടെന്ന് ആരോപണം. സുപ്രീം കോടതി വിധി വന്ന ദിവസം അധ്യാപക നിയമന അഭിമുഖ പാനലിൽ നോമിനിയായി പ്രൊഫസറെ നിയോഗിച്ചത് ചട്ടവിരുദ്ധമാണെന്നാണ് പരാതി. മുൻ വിസിയുടെ കാലത്തെ എല്ലാ നിയമനങ്ങളും പുനപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചാൻസലറോട് ആവശ്യപ്പെട്ടു. പുനർനിയമനം റദ്ദായി പുറത്തുപോയശേഷമാണിപ്പോള്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ വീണ്ടും ആരോപണം ഉയരുന്നത്.സുപ്രീം കോടതി വിധി വന്ന ദിവസവും നടത്തിയ ഓൺലൈൻ അഭിമുഖത്തിലാണ് പുതിയ ആക്ഷേപം.
നവംബർ 29നും 30നുമാണ് ജ്യോഗ്രഫി അസി.പ്രൊഫസർ തസ്തികയിൽ ഓൺലൈൻ അഭിമുഖം നടന്നത്. നവംബര്‍ 30നാണ് ഡോ.ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കി കോടതി വിധി വന്നത്. അഭിമുഖ പാനൽ ചെയർമാനായ വിസി, അയോഗ്യനായ ശേഷവും തനിക്ക് പകരം മറ്റൊരു പ്രൊഫസർക്ക് ചുമതല നൽകി അഭിമുഖം നടത്തിയെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചാൻസലർക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഇത് ചട്ടവിരുദ്ധമാണെന്നാണ് ആക്ഷേപം. ഒരേ തസ്തികയിൽ വ്യത്യസ്തത ബോർഡുകൾ അഭിമുഖം നടത്തിയതും ചട്ടങ്ങൾക്ക് എതിരാണ്. ഒന്നാം റാങ്ക് കിട്ടിയ ഉദ്യോഗാർത്ഥിയുടെ ഗവേഷണ ഗൈഡായിരുന്ന അധ്യാപകനാണ് വിഷയവിദഗ്ധനായി പാനലിൽ ഉണ്ടായിരുന്നത്. ഇതിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു.ഓൺലൈൻ അഭിമുഖങ്ങൾ തുടർന്നത് ഇഷ്ടക്കാരെ നിയമിക്കാനാണെന്നും മുൻ വിസിയുടെ രണ്ടാം ടേമിലെ എല്ലാ എല്ലാ നിയമനങ്ങളും പുനപരിശോധിക്കണമെന്നും ഗവർണർക്കും നിലവിലെ വിസിക്കും നൽകിയ പരാതിയിലുണ്ട്.
ഡോ. ഷഹനയുടെ മരണം; റിമാന്‍ഡിലുള്ള പ്രതി ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി