ആഗോള വിപണിയിൽ ഇന്ത്യയുടെ വിപണി വിഹിതം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള വ്യാപാരികളുടെ ആശങ്കകൾക്കിടയിലാണ് കയറ്റുമതി തീരുവ നിർത്തലാക്കാനുള്ള തീരുമാനം
ദില്ലി: ഉൽപ്പാദനം കുതിച്ചുയരുന്നതിനാൽ ഉള്ളിയുടെ കയറ്റുമതി തീരുവ നിർത്തലാക്കുന്നുവെന്ന് കേന്ദ്ര സർക്കാർ. ഏപ്രിൽ 1 മുതൽ കയറ്റുമതി തീരുവ ഒഴിവാക്കിയ തീരുമാനം പ്രാബല്യത്തിൽ വരും. നിലവിൽ ഉള്ളി കയറ്റുമതിക്ക് 20% തീരുവയാണ് ചുമത്തിയിരിക്കുന്നത്. റാബി വിളകളുടെ നല്ല വരവിനെത്തുടർന്ന് മണ്ഡി, ചില്ലറ വിൽപ്പന വിലകൾ കുറഞ്ഞ ഘട്ടത്തിൽ കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മിതമായ വിലക്ക് ലഭ്യമാക്കുന്നതിനുമാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഉപഭോക്തൃ കാര്യ വകുപ്പ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
Read More.... വിഷു, റംസാൻ കാലത്ത് വിലക്കയറ്റം ഒഴിവാക്കാൻ വിപണി ഇടപെടൽ: സപ്ലൈകോയ്‌ക്ക് സർക്കാർ 100 കോടി രൂപ അനുവദിച്ചു
മുൻ വർഷങ്ങളിലെ ഇതേ കാലയളവിനേക്കാൾ മൊത്ത വില കൂടുതലാണെങ്കിലും രാജ്യത്തെ നിലവിലെ വിലയിൽ നിന്ന് 39% കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഖിലേന്ത്യാ ശരാശരി ചില്ലറ വിൽപ്പന വില 10% കുറഞ്ഞു. ആഗോള വിപണിയിൽ ഇന്ത്യയുടെ വിപണി വിഹിതം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള വ്യാപാരികളുടെ ആശങ്കകൾക്കിടയിലാണ് കയറ്റുമതി തീരുവ നിർത്തലാക്കാനുള്ള തീരുമാനം. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ വില ക്വിന്റലിന് 2,270 രൂപയിൽ നിന്ന് 1,420 രൂപയായി കുറഞ്ഞു. ക്വിന്റലിന് 850 രൂപയുടെ കുറവാണുണ്ടായത്.