357 വെബ്‌സൈറ്റുകൾ നിരോധിച്ചു; ഓൺലൈൻ ഗെയിമിംഗിനെതിരെ കേന്ദ്ര സർക്കാർ

വിദേശ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിൽ കണ്ടെത്തിയ യുപിഐ ഐഡികളുമായി ബന്ധിപ്പിച്ചിട്ടുള്ള 392 ബാങ്ക് അക്കൗണ്ടുകൾ ഡെബിറ്റ് മരവിപ്പിച്ചതായും മൊത്തം 122.05 കോടി രൂപ ഈ അക്കൗണ്ടുകളിൽ താൽക്കാലികമായി കണ്ടുകെട്ടിയതായും മന്ത്രാലയം അറിയിച്ചു.

357 websites banned; Central government against online gaming

ദില്ലി: ഓൺലൈൻ ഗെയിമിംഗിനെതിരെ വൻ നടപടികളുമായി കേന്ദ്ര സർക്കാർ. നിയമവിരുദ്ധമായ ഓൺലൈൻ പണ ഗെയിമിംഗ് സ്ഥാപനങ്ങളുടെ 357 വെബ്‌സൈറ്റുകൾ/യുആർഎല്ലുകളെ ഇതുവരെ തടഞ്ഞുവെന്നും അത്തരം 700 സ്ഥാപനങ്ങൾ അന്വേഷണത്തിലാണെന്നും സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചു. ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ) നടപടി ശക്തമാക്കി. ഓൺലൈൻ മണി ഗെയിമിംഗ് വ്യവസായത്തിൽ ആഭ്യന്തര, വിദേശ ഓപ്പറേറ്റർമാർ എന്നിവർ വിലക്കിയവരിൽ ഉൾപ്പെടുന്നു.

ജിഎസ്‍ടി രജിസ്ട്രേഷൻ ചെയ്യാതെ ഇത്തരം സ്ഥാപനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും 2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 69 പ്രകാരം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി (MeitY) സഹകരിച്ച് ഡിജിജിഐ ഇതുവരെ 357 നിയമവിരുദ്ധ വിദേശ ഓൺലൈൻ പണ ഗെയിമിംഗ് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ/യുആർഎല്ലുകൾ തടഞ്ഞുവെന്നും ധനകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. ഓൺലൈൻ പണമിടപാട് ഗെയിമിംഗ്, വാതുവെപ്പ്, ചൂതാട്ടം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏകദേശം 700 വിദേശ സ്ഥാപനങ്ങൾ ഡിജിജിഐയുടെ നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.

Latest Videos

ചില നിയമവിരുദ്ധ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അടുത്തിടെ നടത്തിയ നടപടിയിൽ, പങ്കെടുക്കുന്നവരിൽ നിന്ന് പണം പിരിക്കാൻ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ ഡിജിജിഐ തടഞ്ഞു. കൂടാതെ, I4C, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) എന്നിവയുമായി സഹകരിച്ച് ഏകദേശം 2,000 ബാങ്ക് അക്കൗണ്ടുകളും നാലുകോടി രൂപയും കണ്ടുകെട്ടി.

ഈ വിദേശ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിൽ കണ്ടെത്തിയ യുപിഐ ഐഡികളുമായി ബന്ധിപ്പിച്ചിട്ടുള്ള 392 ബാങ്ക് അക്കൗണ്ടുകൾ ഡെബിറ്റ് മരവിപ്പിച്ചതായും മൊത്തം 122.05 കോടി രൂപ ഈ അക്കൗണ്ടുകളിൽ താൽക്കാലികമായി കണ്ടുകെട്ടിയതായും മന്ത്രാലയം അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഓൺലൈൻ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ നടത്തുന്ന ചില ഇന്ത്യൻ പൗരന്മാർക്കെതിരെയും ഡിജിജിഐ നടപടി സ്വീകരിച്ചു. ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിനായി ഈ ഓഫ്‌ഷോർ കമ്പനികൾ 'മ്യൂൾ' ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി മന്ത്രാലയം അറിയിച്ചു. ഡിജിജിഐ 166 'മ്യൂൾ' അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌തു എന്നും മന്ത്രാലയം അറിയിച്ചു. 

tags
vuukle one pixel image
click me!