വിവാഹം നിശ്ചയിച്ചു, തടസവുമായി വിവാഹിതയായ കാമുകി, 32 കാരിയെ കൊല ചെയ്ത ജിം ട്രെയിനർ അറസ്റ്റിൽ

By Web TeamFirst Published Oct 27, 2024, 11:34 AM IST
Highlights

നാല് മാസം മുൻപ് കാണാതായ യുവതിയെ ജില്ലാ മജിസ്ട്രേറ്റിന്റെ വീടിന് സമീപത്ത് കുഴിച്ച് മൂടിയത് ബോളിവുഡ് സിനിമ ദൃശ്യത്തിൽ നിന്നുള്ള ആശയമെന്ന് ജിം ട്രെയിനർ

കാൻപൂർ: ജിം ട്രെയിനറുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ തടസവുമായി വിവാഹിതയായ കാമുകി. 32 കാരിയെ കൊന്ന് മറവ് ചെയ്ത ജിം ട്രെയിനറായ യുവാവ് അറസ്റ്റിൽ. ഭാര്യയെ കാണാതായതിന് പിന്നാലെ 32കാരിയുടെ ഭർത്താവ് നൽകിയ പരാതിയിൽ 4 മാസത്തെ അന്വേഷണത്തിനൊടുവിലാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ബംഗ്ലാവിന് സമീപം കുഴിച്ചിട്ട യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. 

ഉത്തർ പ്രദേശിലെ കാൻപൂരിലാണ് സംഭവം. ഏക്ത ഗുപ്ത എന്ന 32കാരിയെയാണ് നാല് മാസം മുൻപ് കാണാതായത്. 32കാരിയുടെ ഭർത്താവ് രാഹുൽ ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് വിഷാൽ സോണി എന്ന ജിം ട്രെയിനർ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം വിവിഐപി ബംഗ്ലാവുകളുടെ പരിസരത്ത് നിന്ന് കണ്ടെത്തിയത്. ജിമ്മിൽ പരിശീലനത്തിന് എത്തിയ ഏക്തയുമായി പ്രണയത്തിലായിരുന്നു വിഷാൽ സോണി.

Latest Videos

എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപ് വിഷാലിന്റെ വിവാഹം മറ്റൊരു യുവതിയുമായി തീരുമാനിക്കുകയായിരുന്നു. ഇതിനെ ചൊല്ലി വിഷാലും ഏക്തയും തമ്മിൽ കലഹവും പതിവായി. ഇതോടെയാണ് സ്വസ്ഥമായ കുടുംബ ജീവിതത്തിനായി കാമുകിയെ കൊലപ്പെടുത്താൻ ജിം ട്രെയിനർ ഉറപ്പിക്കുന്നത്. ജൂൺ 24ന് ജിമ്മിലെത്തിയ ഏക്ത വിഷാലുമായി തർക്കത്തിലായി. 

വാക്കേറ്റത്തിനൊടുവിൽ വിഷാൽ ഏക്തയുടെ മുഖത്ത് ഇടിച്ചു. ഇതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതിയെ വിഷാൽ കൊലപ്പെടുത്തി മൃതദേഹം ജില്ലാ മജിസ്ട്രേറ്റിന്റെ വീടിന് സമീപത്ത് കുഴിച്ചിടുകയായിരുന്നു. ജിമ്മിൽ നിന്ന് വിഷാലിനൊപ്പം പോകുന്ന ഏക്തയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ബോളിവുഡിൽ വലിയ വിജയം നേടിയ ദൃശ്യം സിനിമയിൽ നിന്നാണ് മൃതദേഹം ജില്ലാ മജിസ്ട്രേറ്റിന് വീടിന് സമീപത്ത് മറവ് ചെയ്യാൻ ആശയം ലഭിച്ചതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. 

വിവിഐപി മേഖലയിൽ ഒരു കൊലപാതകത്തിനും അന്വേഷണത്തിനും സാധ്യതയില്ലെന്ന നിരീക്ഷണമായിരുന്നു യുവാവിനുണ്ടായിരുന്നത്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഭാര്യ ജിം ട്രെയിനറുമായി പ്രണയത്തിൽ ആയിരുന്നുവെന്ന വാദം യുവതിയുടെ ഭർത്താവ് നിഷേധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ ഭർത്താവ് വാദിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!