ജനശതാബ്ദിയിലെ യാത്രയിൽ ബാഗ് നഷ്ടമായി, സിസിടിവിയിൽ കണ്ടത് പാസ്പോർട്ട് തിരിച്ച് നൽകിയ അജ്ഞാതന്റെ മറ്റൊരുമുഖം

By Web TeamFirst Published Oct 7, 2024, 1:26 PM IST
Highlights

കളഞ്ഞുപോയ പാസ്പോർട്ട് ഉടമയെ ഏൽപ്പിച്ച് അജ്ഞാതൻ. ഒപ്പം നഷ്ടമായ ബാഗിലെ ലക്ഷങ്ങൾ വിലയുള്ള മറ്റ് സാധനങ്ങളേക്കുറിച്ച് വിവരമില്ല. സിസിടിവിയിൽ പൊലീസ് കണ്ടത് അജ്ഞാതന്റെ മറ്റൊരു മുഖം

ദാദർ: ജനശതാബ്ദിയിലെ യാത്രയ്ക്കിടെ പാസ്പോർട്ടും ഇലക്ട്രോണിക് ഉപകരണങ്ങളും പണവും അടക്കമുള്ള ബാഗ് നഷ്ടമായി വിദേശി. പരാതിക്ക് പിന്നാലെ പാസ്പോർട്ടും കുറച്ച് പണവും മാത്രം തിരികെ കിട്ടി. സിസിടിവി പരിശോധിച്ച പൊലീസ് പാസ്പോർട്ട് കൊണ്ടുവന്നയാൾക്കായി നോട്ടീസ് ഇറക്കേണ്ടി വന്നിരിക്കുകയാണ്. അപകടത്തിൽ സഹായിക്കുന്ന ഉപകാരിയായ അജ്ഞാതൻ ഒറ്റ നിമിഷം കൊണ്ട് ഉപദ്രവകാരിയായ കാഴ്ചയാണ് കഴിഞ്ഞ ദിവസം ദാദർ റെയിൽവേ സ്റ്റേഷനിലുണ്ടായത്.  

വിയറ്റ്നാമിൽ നിന്ന് ഇഗത്പുരിയിൽ യോഗ പഠിക്കാനെത്തിയ 34 കാരന്റെ ബാഗാണ് കഴിഞ്ഞ ദിവസം ജനശതാബ്ദി ട്രെയിനിൽ വച്ച് മറന്ന് പോയത്. വൈകുന്നേരത്തോടെ ദാദർ സ്റ്റേഷനിലിറങ്ങിയപ്പോഴാണ് ഇക്കാര്യം 34കാരൻ ഓർക്കുന്നത്. പാസ്പോർട്ട്, മാക്ബുക്ക്, ഡോളറായും ഇന്ത്യൻ രൂപയായും വിയറ്റ്നാം കറൻസിയായും കരുതിയിരുന്ന പണം, കാർ ചാവി, യാത്രാ വേളയിൽ ഉപയോഗിച്ചിരുന്ന നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ ഇവയെല്ലാം സൂക്ഷിച്ചിരുന്ന ബാഗാണ് നഷ്ടമായത്. ഭയന്നുപോയ 34കാരൻ റെയിൽവേ സ്റ്റേഷനിലും പിന്നാലെ പൊലീസ് സ്റ്റേഷനിലും പരാതിയുമായി എത്തുകയായിരുന്നു. 

Latest Videos

അൽപനേരത്തിന് പിന്നാലെ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് 34കാരന് ഒരു ഫോൺ വിളി എത്തുകയായിരുന്നു. പാസ് പോർട്ടും കുറച്ച് അമേരിക്കൻ ഡോളറും നഷ്ടമായ നിലയിൽ കണ്ട കണ്ടെത്തിയതായും കൈമാറാൻ ഉദ്ദേശിക്കുന്നുവെന്നുമായിരുന്നു അജ്ഞാതൻ അറിയിച്ചത്. ഇതോടെ വിയറ്റ്നാം സ്വദേശി ഇയാളെ കണ്ട് പാസ്പോർട്ടും പണവും ഏറ്റുവാങ്ങി. ചെയ്ത സഹായത്തിന് നന്ദിയും ഏറ്റുവാങ്ങി അജ്ഞാതൻ മടങ്ങുകയും ചെയ്തു. ബാക്കിയുള്ള വസ്തുക്കളേക്കുറിച്ച് അറിയാമോയെന്ന അന്വേഷണത്തിന് ഇത് വഴിയിൽ കിടന്ന് കിട്ടിയതാണെന്നായിരുന്നു അജ്ഞാതന്റെ മറുപടി. 

എന്നാൽ വിദേശിയായ യുവാവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ദാദറിനും സിഎസ്എംടി സ്റ്റേഷനും ഇടയിലുള്ള സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ അരിച്ച് പെറുക്കിയതോടെയാണ് സംഭവങ്ങൾക്ക് കൂടുതൽ തെളിച്ചം വന്നത്. സിഎസ്എംടി സ്റ്റേഷനിൽ വച്ച് ഒരാൾ 34കാരന്റെ ബാഗുമായി പോവുന്നത് പൊലീസ് കണ്ടെത്തി. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചപ്പോഴാണ് ഇയാൾ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ തങ്ങിയത് അറിയുന്നത്. പൊലീസുകാർ ഹോട്ടലിൽ എത്തിയപ്പോഴേയ്ക്കും ഇയാൾ കടന്നുകളഞ്ഞിരുന്നു. 

പിന്നാലെ ഹോട്ടലിൽ നിന്ന് ലഭിച്ച ആധാർ കോപ്പിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണിന്റെ ലൊക്കേഷൻ പൊലീസ് കണ്ടെത്തി. ഔറംഗബാദിലെത്തിയ പൊലീസ് ഇയാളുടെ വീട് പരിശോധിച്ച് 34കാരന്റെ ബാഗും നഷ്ടമായ മറ്റു വസ്തുക്കളും കണ്ടെത്തി. എന്നാൽ അജ്ഞാതനായ യുവാവിനെ പിടികൂടാനായില്ല. സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ കാണിച്ചതോടെയാണ് പാസ്പോർട്ട് തിരികെ നൽകിയ അജ്ഞാതനാണ് ബാഗ് നൈസായി അടിച്ച് മാറ്റിയതെന്നും വ്യക്തമായത്. ഇതോടെ ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ് പൊലീസ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!