രാജ്യതലസ്ഥാനത്ത് പ്രതിഷേധ ജ്വാല! പൊലീസ് വിലക്ക് ലംഘിച്ച് ജന്തർ മന്തറിൽ ഡോക്ടർമാർ, കൊച്ചിയിലും പ്രതിഷേധം

By Web TeamFirst Published Aug 17, 2024, 7:46 PM IST
Highlights

ഇവർക്കൊപ്പം മറ്റ് ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതോടെ പൊലീസ് സംഘത്തെ വിന്യസിച്ചു. 

ദില്ലി : കൊൽത്തയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതി തേടി ദില്ലിയിലും കൊച്ചിയിലും അടക്കം മെഴുകുതിരി തെളിച്ച് ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം. ദില്ലിയിൽ മെഡിക്കൽ അസോസിയേഷൻ്റെ അടക്കം നേതൃത്വത്തിലാണ് പ്രതിഷേധം. സമരം പാടില്ലെന്ന പൊലീസിന്റെ വിലക്ക് ലംഘിച്ച് ദില്ലി ലേഡി ഹാർഡിങ് ആശുപത്രിയിലെ ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകരാണ് ജന്തർമന്തറിലേക്ക് പ്രതിഷേധത്തിനെത്തിയത്. ഇവർക്കൊപ്പം മറ്റ് ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതോടെ പൊലീസ് സംഘത്തെ വിന്യസിച്ചു. 

സമൂഹമാധ്യമമായ എക്സിൽ ഡോക്ടർമാരുടെ സംഘടന ഇന്ന് രാത്രി 10 മുതൽ പത്തര വരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പൊലീസ് വിലക്ക് ലംഘിച്ചും പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ന്യൂ ദില്ലി ഡിസിപിയടക്കം സ്ഥലത്തെത്തി പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ സഹകരിച്ചിട്ടില്ല. ജന്തർമന്തറിൽ കുത്തിയിരുന്ന് ഡോക്ടർമാർ സമരം തുടരുകയാണ്.  

Latest Videos

അതേ സമയം കൊച്ചിയിലും ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകർ പ്രതിഷേധിക്കുകയാണ്. കൊൽക്കത്തയിലെ ആശുപത്രിയിലെ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കൊച്ചിയിൽ ഐഎംഎയുടെ നേതൃത്വത്തിൽ ദീപം കൊളുത്തി പ്രകടനം. 

ഡോക്ടർക്ക് നീതി തേടി രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി ആരോഗ്യപ്രവർത്തകർ, കേരളത്തിലും ഒപികൾ മുടങ്ങി

കൊൽത്തയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതി തേടി രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. ഇന്ന് ഐഎംഎയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ കൂട്ടമായി പ്രതിഷേധവുമായി തെരുവിലിറങ്ങി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക, കൊൽക്കത്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കേരളത്തിലടക്കം സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ ഡോക്ടർമാരും തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ ഒപി സേവനവും അടയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും മുടങ്ങി.  

 

 

 

click me!