Latest Videos

വസന്ത് വിഹാറിൽ മതിലിടിഞ്ഞ് കുഴിയിൽ വീണ് അപകടം: മരണം മൂന്നായി

By Web TeamFirst Published Jun 29, 2024, 10:30 AM IST
Highlights

ബിഹാർ, മധ്യപ്രദേശ് തൊഴിലാളികളാണ് മരിച്ചത്. 

ദില്ലി: വസന്ത് വിഹാറിൽ മതിലിടിഞ്ഞ് കുഴിയിൽ വീണ് കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി. 25 മണിക്കൂർ പിന്നിട്ട തെരച്ചിലിനൊടുവിലാണ് എൻഡിആർഎഫ് സംഘം മൂന്ന് മൃതദേഹം കണ്ടെത്തിയത്. ബിഹാർ, മധ്യപ്രദേശ് തൊഴിലാളികളാണ് മരിച്ചത്. 

വീട് നിർമാണത്തിനായി എടുത്ത കുഴിയിൽ മഴ വെള്ളം നിറഞ്ഞിരുന്നു. അതിന്‍റെ അരികിലായി കുടിൽ കെട്ടിയാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ മതിലിടിഞ്ഞ് കുടിൽ തകർന്നു. തുടർന്ന് മൂവരും കുഴിയിലെ ചെളിയിൽ താഴ്ന്നു പോയി. അപകടത്തിൽപ്പെട്ടവരിൽ രണ്ട് പേർ ബിഹാർ സ്വദേശികളും ഒരാള്‍ മധ്യപ്രദേശ് സ്വദേശിയുമാണ്. 

ബിഹാർ സ്വദേശികളായ രണ്ട് പേർക്കും 19 വയസ്സ് മാത്രമാണ് പ്രായം. രണ്ട് പേരുടെയും പേര് സന്തോഷ് എന്നാണ്. മൂന്ന് വർഷമായി ഒരുമിച്ച് ജോലി ചെയ്യുന്നവരാണിവർ. വസന്ത് വിഹാർ അപകടത്തിൽ കാണാതായവരുടെ വിവരങ്ങൾ തേടി അപകട സ്ഥലത്ത് തുടരുകയാണ് ഉറ്റവരും ബന്ധുക്കളും. കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് അപകടത്തിൽ പെട്ടവരിൽ ഒരാളുടെ ബന്ധു സർവൻ യാദവ് ആവശ്യപ്പെട്ടു.

അതിനിടെ ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുവരികയാണ്. അതേസമയം, മഴ സാഹചര്യം കണക്കിലെടുത്ത് ദില്ലിയിൽ അവധിയിൽ പോയ മുതിർന്ന ഉദ്യോഗസ്ഥരോട് തിരികെ എത്താൻ ലഫ്റ്റനന്‍റ് ഗവർണർ നിർദ്ദേശം നൽകി. രണ്ട് മാസത്തേക്ക് ദീർഘ അവധികൾ നൽകില്ലെന്ന് ലഫ്റ്റനന്‍റ് ഗവർണർ അറിയിച്ചു. 

ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് ദില്ലിയിൽ അനുഭവപ്പെട്ടത്. ദില്ലി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. അതേസമയം തകർന്ന് വീണ മേൽക്കൂരയുടെ ഭാഗം പൂർണ്ണമായി മാറ്റാനുള്ള ശ്രമം തുടരുകയാണ്. ടെർമിനൽ ഒന്നിൽ നിന്ന് ഇന്ന് വിമാന സർവീസുകൾ സാധാരണ നിലയാകുമെന്ന് വിവരം. മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ദില്ലി സർക്കാർ വ്യക്തമാക്കി.

ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണു; 3കുട്ടികൾക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്
 

click me!