ദാന ആഞ്ഞുവീശിയെങ്കിലും ആളപായമില്ല, 'സീറോ കാഷ്വാലിറ്റി' ദൗത്യം വിജയിച്ചെന്ന് ഒഡീഷ മുഖ്യമന്ത്രി

By Web TeamFirst Published Oct 25, 2024, 12:23 PM IST
Highlights

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട ഭുവനേശ്വർ വിമാനത്താവളത്തിലും പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാന സർവ്വീസ് പുനരാരംഭിച്ചു.  

ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് കര തൊട്ടത്തിന് പിന്നാലെ കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. സീറോ കാഷ്വാലിറ്റി ദൗത്യം വിജയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട ഭുവനേശ്വർ വിമാനത്താവളത്തിലും പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാന സർവ്വീസ് പുനരാരംഭിച്ചു.  

വ്യാഴാഴ്ച രാത്രിയിൽ ചുഴലിക്കാറ്റ് കര തൊട്ടതോടെ ഒഡിഷയിലും പശ്ചിമ ബംഗാളിലും കനത്ത മഴയും കാറ്റുമാണ്.  തീരദേശ ജില്ലകളായ ഭദ്രക്, കേന്ദ്രപര, ബാലസോർ, ജഗത്സിംഗ്പൂർ ജില്ലകളിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 100 ​​മുതൽ 110 കിലോമീറ്റർ വരെയെത്തി. ചുഴലിക്കാറ്റ് വടക്കൻ ഒഡിഷയ്ക്ക് കുറുകെ പടിഞ്ഞാറ് - വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് ഉച്ചയോടെ ക്രമേണ ദുർബലമാവുകയും ചെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിന്നൽ പ്രളയ സാധ്യത പ്രവചിച്ചതോടെ ഒഡിഷ, ബംഗാൾ സർക്കാരുകൾ അതീവ ജാഗ്രതയിലായിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും ട്രെയിൻ, വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എട്ട് മണിയോടെ വിമാന സർവീസുകളും 10 മണിയോടെ ട്രെയിൻ സർവീസുകളും പുനരാരംഭിച്ചു.

Latest Videos

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നുവെന്ന് മുന്നറിയിപ്പ് ലഭിച്ച ഘട്ടം മുതൽ ഒഡിഷ സർക്കാർ 'സീറോ കാഷ്വാലിറ്റി' ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങിയെന്നും ആദ്യ ദിവസം മുതൽ ആ ദിശയിൽ തയ്യാറെടുപ്പ് നടത്തിയെന്നും മുഖ്യമന്ത്രി മാജി പറഞ്ഞു. ആറ് ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മന്ത്രിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, എൻഡിആർഎഫ്, ഒഡിആർഎഫ്, ഫയർ സർവീസ്, ഒഡീഷ പൊലീസ്, സാമൂഹ്യ പ്രവർത്തകർ എന്നിങ്ങനെ സീറോ കാഷ്വാലിറ്റി ദൌത്യവുമായി സഹകരിച്ച് പ്രവർത്തിച്ച എല്ലാവർക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു. ജഗന്നാഥന്‍റെ കൃപയാൽ, എല്ലാവരുടെയും സഹകരണത്തോടെ മനുഷ്യ ജീവനുകൾ രക്ഷിക്കുന്നതിൽ സർക്കാർ വിജയിച്ചെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്; കാറ്റും മഴയും ശക്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!