'വിടാ മുയര്‍ച്ചി' എന്നെത്തും? റിലീസ് പ്ലാന്‍ അറിയിച്ച് അജിത്ത് കുമാറിന്‍റെ മാനേജര്‍

By Web TeamFirst Published Jun 19, 2024, 8:18 PM IST
Highlights

അസര്‍ബൈജാനില്‍ത്തന്നെയാണ് അവസാന ഷെഡ്യൂളും നടക്കുക

അജിത്ത് കുമാറിന്‍റേതായി വരാനിരിക്കുന്ന ചിത്രമാണ് മഗിഴ് തിരുമേനിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന വിടാ മുയര്‍ച്ചി. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ അത് സാധിക്കുമോ എന്ന് ആരാധകര്‍ക്കിടയില്‍ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ആ സംശയങ്ങള്‍ക്ക് ഇപ്പോള്‍ വിരാമമായിരിക്കുകയാണ്. ചിത്രം ഈ വര്‍ഷത്തെ ദീപാവലി റിലീസ് ആയി എത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത് അജിത്തിന്‍റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ്. തമിഴ് മാധ്യമമായ പുതിയ തലൈമുറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ചന്ദ്ര ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സിനിമ നേരത്തേ ചിത്രീകരിച്ച അസര്‍ബൈജാനില്‍ത്തന്നെയാണ് അവസാന ഷെഡ്യൂളും നടക്കുക. ചിത്രീകരണസംഘം അസര്‍ബൈജാനിലേക്ക് ഇന്ന് പുറപ്പെട്ടിട്ടുണ്ട്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജിത്ത് നായകനാവുന്ന ഒരു ചിത്രം ദീപാവലി റിലീസ് ആയി എത്തുന്നത്. 2015 ചിത്രം വേതാളം ദീപാവലി റിലീസ് ആയിരുന്നു. 

Latest Videos

തടം, കലഗ തലൈവന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മഗിഴ് തിരുമേനി. തൃഷയാണ് വിടാ മുയര്‍ച്ചിയിലെ നായിക. ലിയോയ്ക്ക് ശേഷം തൃഷ നായികയാവുന്ന ചിത്രമാണിത്. ചിത്രത്തില്‍ റെഗിന കസാന്‍ഡ്ര മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍. പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്‍ഫ്ലിക്സിനും ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തിനും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയ്ക്കുമാണ്. എച്ച് വിനോദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച തുനിവ് ആയിരുന്നു അജിത്ത് കുമാറിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. വലിയ ഹൈപ്പോടെയെത്തിയ ചിത്രം അതിനൊത്ത ആദ്യ പ്രതികരണങ്ങള്‍ നേടിയില്ലെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

ALSO READ : ധ്യാനും ഷാജോണും ഒന്നിക്കുന്ന ത്രില്ലർ; 'പാർട്നേഴ്സി'ലെ വീഡിയോ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!