പ്രഭാസ്, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയ താരങ്ങള്‍ എല്ലാം ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഹൈദരാബാദ്: സംവിധായകന്‍ എസ് എസ് രാജമൗലിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയുടെ ട്രെയിലര്‍ ഇറങ്ങി. ജൂലൈ 22നാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്. ആഗസ്റ്റ് 2നാണ് എസ് എസ് രാജമൗലിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി മോഡേണ്‍ മാസ്റ്റേര്‍സ്: എസ് എസ് രാജമൗലി സ്ട്രീം ചെയ്യുക. ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയില്‍ പാന്‍ ഇന്ത്യന്‍ തരംഗത്തിന് തുടക്കമിട്ട സംവിധായകന്‍റെ വ്യക്തി ജീവിതം അടക്കം പരാമര്‍ശിക്കുന്നതാണ് ഡോക്യുമെന്‍ററി എന്നാണ് സൂചന.
2.1 മിനുട്ട് ദൈര്‍ഘ്യമുള്ള ക്ലിപ്പാണ് നെറ്റ്ഫ്ലിക്സ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൌണ്ട് വഴി പുറത്തുവിട്ടിരിക്കുന്നത്. ബാഹുബലി എന്ന ബ്രാഹ്മണ്ഡ ചിത്രത്തിന്‍റെ നിര്‍മ്മാണ ഘട്ടത്തിലും അണിയറയിലും സംഭവിച്ച കാര്യങ്ങളും, ആര്‍ആര്‍ആര്‍ ചിത്രത്തിന്‍റെ ജോലികളും എല്ലാം മോഡേണ്‍ മാസ്റ്റേര്‍സ്: എസ് എസ് രാജമൗലിയില്‍ ഉണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പ്രഭാസ്, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയ താരങ്ങള്‍ എല്ലാം ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ട്രെയിലറില്‍ ജൂനിയർ എൻടിആർ പറയുന്നത് ഇങ്ങനെയാണ് "ഇയാൾ സിനിമ ചെയ്യാൻ ജനിച്ചയാളാണ്, ഇതുവരെ പറയാത്ത കഥകൾ പറയാൻ ജനിച്ചയാളാണ്. അങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ല." രാം ചരൺ ട്രെയിലറില്‍ രാജമൗലിയെ പുകഴ്ത്തുന്നുണ്ട്. "ചിലപ്പോഴൊക്കെ ഞാൻ ഞെട്ടിപ്പോകും, അദ്ദേഹത്തിന്‍റെ സിനിമകൾ കാണുമ്പോൾ ഞാൻ എന്നെ മറ്റൊരാളായാണ് കാണുന്നത്" രാം ചരണ്‍ പറയുന്നു. ലോക പ്രശസ്ത സംവിധായകന്‍ ജെയിംസ് കാമറൂൺ രാജമൗലിയെക്കുറിച്ച് ട്രെയിലറില്‍ പറയുന്നുണ്ട്. "എന്ത് ജോലി ചെയ്താലും, ആരുടെ കൂടെ ജോലി ചെയ്താലും അവരുടെ ആദരവ് അദ്ദേഹത്തിന് ലഭിക്കും" എന്നാണ് ജെയിംസ് കാമറൂൺ പറയുന്നത്.
ഞാന്‍ ചെയ്യുന്ന കഥയുടെ അടിമയാണ് എന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ എന്നാണ് എസ് എസ് രാജമൗലി ട്രെയിലറില്‍ പറയുന്നത്.'മോഡേൺ മാസ്റ്റേഴ്‌സ്: എസ്എസ് രാജമൗലി' ഡോക്യുമെന്‍ററി അപ്ലോസ് എന്‍റര്‍ടെയ്മെന്‍റും ഫിലിം കമ്പാനിയൻ സ്റ്റുഡിയോയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. രാഘവ് ഖന്നയാണ് സംവിധാനം ചെയ്യുന്നത്. രാജമൗലിയെക്കുടാതെ ജെയിംസ് കാമറൂൺ, ജോ റുസ്സോ, കരൺ ജോഹർ, പ്രഭാസ്, റാണ ദഗ്ഗുബതി, ജൂനിയർ എൻടിആർ, രാം ചരൺ തുടങ്ങിയവരുടെ അഭിമുങ്ങളും ഈ ഡോക്യുമെന്‍ററിയിലുണ്ട്.
'കങ്കണയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണം': കോടതിയില്‍ ആവശ്യപ്പെട്ട് ജാവേദ് അക്തർ