ഭയപ്പെടുത്തുന്ന കാഴ്ചയും ശബ്ദവും വെളിച്ചവും, തൃശൂരിൽ 'രക്തരക്ഷസ്' ഇറങ്ങുന്നു; പുതിയ ഭാവത്തിൽ, പുതിയ വേദിയിൽ

By Web TeamFirst Published Oct 5, 2024, 5:18 PM IST
Highlights

കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവ പാർവതി ക്ഷേത്ര മൈതാനിയിൽ ഒക്ടോബർ 13 നാണ് ഉദ്ഘാടന പ്രദർശനം. 

തൃശൂർ: ഒരുകാലത്ത് ഉത്സവപ്പറമ്പുകളെ കോരിത്തരിപ്പിച്ച കലാനിലയത്തിന്റെ 'രക്തരക്ഷസ്സ് ' വീണ്ടും അരങ്ങിലേയ്ക്കെത്തുന്നു. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവ പാർവതി ക്ഷേത്ര മൈതാനിയിൽ ഒക്ടോബർ 13 നാണ് ഉദ്ഘാടന പ്രദർശനം. സിനിമയോട് കിടപിടിക്കുന്ന സാങ്കേതിക വിദ്യകളുമായാണ് ഇത്തവണ ഈ നാടകത്തിന്റെ വരവ്.  സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്‌ കലാനിലയത്തെ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രദർശനം കൂടിയാണ് ഇത്. സമകാലിക പ്രേക്ഷക മനസ്സുകളെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന അവതരണ ശൈലിയിലാണ് 'രക്തരക്ഷസ് ചാപ്റ്റർ വൺ' എന്ന പേരിൽ പഴയ നാടകം പുനർജ്ജനിക്കുന്നത്.

വേദിയുടെ  അണിയറ ഒരുക്കങ്ങളുടെ അവസാനഘട്ട പണികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. പ്രശസ്ത സിനിമാതാരം വിയാൻ മംഗലശ്ശേരിയടക്കം നിരവധി തെന്നിന്ത്യൻ താരങ്ങളും ഈ നാടകത്തിൽ അഭിനയിക്കുന്നുണ്ട്. കേരളത്തിലെ പ്രധാന നാടകവേദിയായ കലാനിലയം സ്ഥിരം നാടക വേദിയെ മാസങ്ങൾക്ക് മുൻപാണ് ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തത്. ഏരീസ് ഗ്രൂപ്പിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസിൽ വച്ച് കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സർ സോഹൻ റോയിയും ചേർന്നാണ് കരാർ യാഥാർത്ഥ്യമാക്കിയത്. 

Latest Videos

കലാനിലയത്തിന്റെ പുതിയ പേര്  "ഏരീസ് കലാനിലയം ആർട്സ് &  തിയറ്റർ പ്രൈവറ്റ് ലിമിറ്റഡ് " എന്നാക്കിയിരുന്നു . ഏരീസും - കലാനിലയവും   സംയുക്തമായി ചേർന്നായിരിക്കും ഇനിയുള്ള പ്രവർത്തനങ്ങൾ. സോഹൻ റോയിക്ക്  കലാമേഖലയോടുള്ള താൽപര്യമാണ് ഏരീസിനെ കലാനിലയത്തിലേക്ക് എത്തിച്ചത്. ഡോൾബി അറ്റ്മോസ് ശബ്ദ മികവോടുകൂടിയായിരിക്കും ഇനി ഏരീസ് കലാനിലയത്തിന്റെ പ്രദർശനം. പുത്തൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ പ്രദർശനം നടത്തുക എന്നതും ഏരീസ് കലാനിലയത്തിന്റെ ലക്ഷ്യമിടുന്നുണ്ട്.

വർഷങ്ങൾക്കു മുമ്പ് തന്നെ ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള അവതരണ രീതി കൊണ്ട്  മലയാളക്കരയാകെ  ശ്രദ്ധ നേടിയിട്ടുണ്ട് കലാനിലയം. അവതരണത്തിലെ വ്യത്യസ്തത ആയിരുന്നു  കലാനിലയത്തിന്റെ മുതൽക്കൂട്ട്. രക്തരക്ഷസ്,  കായംകുളം കൊച്ചുണ്ണി,  കടമറ്റത്ത് കത്തനാർ, ഗുരുവായൂരപ്പൻ, അലാവുദീനും അത്ഭുതവിളക്കും , നാരദൻ കേരളത്തിൽ, യേശുക്രിസ്തു തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷകരിൽ വിസ്മയം സൃഷ്ടിച്ച കലാനിലയം  ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായതിൽ ഏറെ അഭിമാനം ഉണ്ടെന്ന് സോഹൻ റോയ് പറഞ്ഞു. 

കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തിൽ പ്രത്യേകമായ രീതിയിലുള്ള നാടക അവതരണത്തിലൂടെയാണ്  ഈ നാടകസംഘം  ശ്രദ്ധേയമായത് എന്നും, നാടകം സിനിമ പോലെ ജനപ്രിയമാക്കി, ജന മനസ്സുകൾ കീഴടക്കിയ കലാനിലയം  ഇനി പുത്തൻ ആശയത്തോടെ വീണ്ടും നാടക പ്രേമികളിലേക്ക് എത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.  

1963-ലാണ് കലാനിലയം കൃഷ്ണൻ നായർ  നിലവിലെ നാടക സങ്കല്പത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സ്ഥിരം വേദിയെന്ന ആശയവുമായി രംഗത്ത് എത്തിയത്. 150ലധികം കലാകാരന്മാർ കലാനിലയത്തിന്റെ  ഭാഗമായിരുന്നു അന്ന്. സിനിമാതാരം ജഗതി ശ്രീകുമാറിന്റെ പിതാവ് ജഗതി എൻ. കെ ആചാരി കലാനിലയത്തിന്റെ നാടകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്ത് മൊഴിമാറ്റി മറ്റ് സംസ്ഥാനത്തും നാടകാവതരണം നടത്തിയിട്ടുണ്ട് .  

 

സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിൽ മയിൽ! അപൂർവങ്ങളിൽ അപൂർവം, അപകട മുന്നറിയിപ്പോ? വിശദ പരിശോധന നടത്തും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!