കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം, പൊലീസ് അന്വേഷണത്തിനിടെ ജീവനൊടുക്കി പാസ്റ്റർ

By Web TeamFirst Published Dec 10, 2023, 10:19 PM IST
Highlights

ആരാധനാലയത്തിലെ കൌമാരക്കാരായ വിശ്വാസികളുടെ ചുമതലയായിരുന്നു പത്ത് വർഷത്തോളമായി ഇയാൾ നിർവഹിച്ചിരുന്നത്.

ന്യൂഹാംപ്ഷെയർ: പള്ളിയിലെത്തിയിരുന്ന പ്രായപൂർത്തിയാകാത്ത വിശ്വാസികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ ചുമതലകളിൽ നിന്ന് നീക്കിയതിന് പിന്നാലെ ജീവനൊടുക്കി പാസ്റ്റർ. തെളിവുകൾ അടക്കം നിരത്തി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയിലെ ന്യൂഹാംപ്ഷെയറിൽ ദീർഘകാലം പാസ്റ്ററായിരുന്ന 37 കാരനെ ചുമതലകളിൽ നിന്ന് മാറ്റിയത്.

ജാറെറ്റ് ബുക്കർ എന്ന 37കാരനാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. കഴിഞ്ഞ മാസമാണ് വിവാഹിതനായ പാസ്റ്ററിനെതിരെ നിരവധിപേർ പരാതിയുമായി എത്തിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ പത്ത് വർഷത്തോളം ജാറെറ്റ് ചെയ്തിരുന്ന വൈദിക ചുമതലകളിൽ നിന്ന് ഇയാളെ മാറ്റിയിരുന്നു. അന്വേഷണവും തുടർ നടപടികളും ഉണ്ടാവുമെന്ന് സഭാ നേതൃത്വം വിശദമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാസ്റ്റർ ജീവനൊടുക്കിയത്. സഭാ തലത്തിൽ നടത്തിയ അന്വേഷണത്തിൽ പാസ്റ്ററിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

Latest Videos

ഇയാൾക്കെതിരായ ക്രിമിനൽ നടപടിക്കും സഭാ നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ഒരു തരത്തിലും ക്ഷമിക്കാവുന്നതല്ല പാസ്റ്റർ ചെയ്തതെന്നാണ് സഭാ സമിതി വിലയിരുത്തിയത്. എത്ര പേരാണ് പരാതിയുമായി എത്തിയതെന്നതടക്കമുള്ള വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല. കുറ്റാരോപിതൻ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിക്കില്ലെന്ന് പൊലീസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ആത്മഹത്യ ചെയ്യുന്ന സമയത്ത് പാസ്റ്ററിനെതിരെ കുറ്റങ്ങൾ ചുമത്തിയിരുന്നില്ലെന്നും എന്നാൽ കുറ്റകൃത്യം കണ്ടെത്തിയിരുന്നെന്നുമാണ് സംഭവത്തേക്കുറിച്ച് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. വിവാഹിതനായ ഇയാൾക്ക് ഭാര്യയും കുഞ്ഞുമുണ്ട്. ആരാധനാലയത്തിലെ കൌമാരക്കാരായ വിശ്വാസികളുടെ ചുമതലയായിരുന്നു പത്ത് വർഷത്തോളമായി ഇയാൾ നിർവഹിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

click me!