Latest Videos

ഭാര്യാവീട്ടുകാർക്ക് മുന്നിൽ ആളാവാൻ മൊബൈൽ വേണം, 13 കാരനെ കൊന്ന് ഫോൺ തട്ടിയെടുത്ത യുവാവിന് ജീവപര്യന്തം

By Web TeamFirst Published Jul 2, 2024, 2:21 PM IST
Highlights

13കാരനോട് യുവാവ് ഫോൺ ആവശ്യപ്പെട്ടു. നൽകാതെ വന്നതോടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് 13കാരനെ കുത്തിക്കൊന്നാണ് യുവാവ് ഫോൺ സ്വന്തമാക്കിയത്. 

മഥുര: സ്മാർട്ട് ഫോണ്‍ കൈക്കലാക്കാൻ 13കാരനെ കൊലപ്പെടുത്തിയ കേസിൽ യുപിയിൽ യുവാവിന് ജീവപര്യന്തം തടവ്. ആഗ്ര സ്വദേശി പങ്കജ് ബാഗേലിനെയാണ് മഥുര കോടതി ശിക്ഷിച്ചത്. 2017ലാണ് സംഭവം. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ 21000 രൂപ പിഴയും യുവാവ് അടയ്ക്കണം. 

നിതേഷ് എന്ന 13കാരനാണ് 2017 ഓഗസ്റ്റ് 5ന് അതിദാരുണമായി കൊല്ലപ്പെട്ടത്. ഉത്തർ പ്രദേശിലെ കോസി കാലനിലെ ജിൻഡാൽ കോളനി സ്വദേശിയാണ് കൊല്ലപ്പെട്ട 13കാരൻ. നിതേഷിനെ കാണാനില്ലെന്ന് പിതാവ് ഗജോന്ദ്ര സിംഗാണ് പരാതി നൽകിയത്. പരാതി ലഭിച്ച് കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷമാണ് ഓഗസ്റ്റ് 13ന് അടച്ചിട്ട ഒരു വെയർ ഹൌസിൽ നിന്ന് പൊലീസ് നിതേഷിന്റെ മൃതദേഹം കണ്ടെത്തിയത്. 

നിതേഷിന്റെ ഫോൺ നഷ്ടമായിരുന്നു. ഈ ഫോണിൽ  പങ്കജ് ബാഗേൽ തന്റെ സിം കാർഡ് ഇട്ട് ഉപയോഗിച്ചതാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത പങ്കജ് ബാഗേൽ 13കാരനെ കൊലപ്പെടുത്തിയ വിവരം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. അടുത്തിടെ വിവാഹിതനായ യുവാവ് ഭാര്യാ വീട്ടിൽ പോകുമ്പോൾ സാമ്പത്തിക സ്ഥിതി മികച്ചതാണെന്ന് കാണിക്കാൻ ഒരു സ്മാർട്ട് ഫോൺ ആഗ്രഹിച്ചിരുന്നു. എന്നാൽ തൊഴിൽ രഹിതനായിരുന്നതുകൊണ്ട് ഇതിന് സാധിച്ചിരുന്നില്ല. 

ഈ സമയത്താണ് നിതേഷിന്റെ സ്മാർട്ട്ഫോൺ യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടത്. 13കാരനോട് യുവാവ് ഫോൺ ആവശ്യപ്പെട്ടു. നൽകാതെ വന്നതോടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് 13കാരനെ കുത്തിക്കൊന്നാണ് യുവാവ് ഫോൺ സ്വന്തമാക്കിയത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!