Latest Videos

മൊബൈൽ ഫോണിലൂടെ പരിചയം, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം, പിന്നാലെ ഭീഷണി; 32 കാരനെ പൊലീസ് പൊക്കി

By Web TeamFirst Published Jul 3, 2024, 12:56 AM IST
Highlights

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ നാട്ടില്‍നിന്നും മുങ്ങിയ പ്രതി പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി കുറുപ്പന്‍ വീട്ടില്‍ അജു വര്‍ഗീസിനെയാണ് (31) തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. എം.സി. കുഞ്ഞിമോയിന്‍കുട്ടിയുടെയും ഇന്‍സ്‌പെക്ടര്‍ മനോജ് ഗോപിയുടെയും സംഘം അറസ്റ്റു ചെയ്തത്. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട പരാതിക്കാരിയായ യുവതിയുമായി കൂടുതല്‍ സൗഹൃദത്തിലായതോടെ ഇയാള്‍ യുവതിയെ വിവാഹം കഴിക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. 

2021 മേയ് മാസത്തിലും 2023 ഒക്‌ടോബറിലും ഇക്കഴിഞ്ഞ മാര്‍ച്ചിലും പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ നാട്ടില്‍നിന്നും മുങ്ങിയ പ്രതി പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മൊബൈല്‍ ഫോണില്‍ പരാതിക്കാരിയുടെ ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും തട്ടിയിരുന്നു. യുവതി നിയമപരമായി നടപടികളുമായി  നീങ്ങിയതോടെയാണ്  അജു വര്‍ഗീസ് ഒളിവില്‍ പോയതെന്ന് പൊലീസ് പറഞ്ഞു.

ആയുര്‍വേദ മരുന്ന് ബിസിനസ് നടത്തുന്ന അജു പൊലീസിന്റെ പിടിവീഴാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ കസ്റ്റഡയിലായി. ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടു പോലും താമസസ്ഥലം വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ പല സ്ഥലങ്ങളും മാറിമാറി താമസിച്ചാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ എത്ര ഒളിച്ചുനടക്കാന്‍ ശ്രമിച്ചിട്ടും ഇയാളുടെ നീക്കങ്ങള്‍ മനസിലാക്കിയ പൊലീസ് സംഘം തിങ്കളാഴ്ച എറണാകുളം കച്ചേരിപ്പടിയില്‍ നിന്ന് പിടികൂടുകയായിരുന്നു. 

അറസ്റ്റിലായ പ്രതിയെ ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു. എസ്.ഐ. സി.എന്‍. ശ്രീധരന്‍, സീനിയര്‍ സി.പി.ഒമാരായ ഇ.എസ്. ജീവന്‍, രാഹുല്‍ അമ്പാടന്‍, സി.പി.ഒമാരായ കെ.എസ്.ഉമേഷ്, വിപിന്‍ വെള്ളാംപറമ്പില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Read More : വീട്ടിലെ തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

click me!