'ഷോർട്ട്ഫിലിം, ഓഡിഷൻ'; തമ്പുരുവും സംഘവും പല വഴികൾ പയറ്റി, 1.5 കിലോ എംഡിഎംഎ ഒളിപ്പിച്ചത് സ്റ്റെപ്പിനി ടയറിൽ !

By Web TeamFirst Published Dec 4, 2023, 12:34 AM IST
Highlights

ടയ്ക്കിടെ പരിചയമില്ലാത്ത മുഖങ്ങള്‍ വീട്ടില്‍ കയറി ഇറങ്ങിയതോടെ അയല്‍വാസികള്‍ക്ക് സംശയം തോന്നി. ഇവർ വിവരം പൊലീസിനെ അറിയിച്ചു. ഇതോടെ മഫ്തിയില്‍ എത്തിയ പൊലീസ് ദിവസങ്ങളോളം വീടിന് ചുറ്റും നിരീക്ഷണം നടത്തി.

പറവൂർ: കൊച്ചി വടക്കൻ പരവൂറിൽ പിടിയിലായ മയക്കുമരുന്ന് സംഘം ഇടപാടുകൾ നടത്തിയിരുന്നതും മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതും തന്ത്രപരമായെന്ന് പൊലീസ്. സിനിമപ്രവർത്തകരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്തും കാറിന്‍റെ സ്റ്റെപ്പിനി ടയറിലടക്കം മയക്കുമരുന്ന് ഒളിപ്പിച്ചുമാണ് സംഘം അതീവ ജാഗ്രതയോടെ എംഡിഎം അടക്കമുള്ള മയക്കുമരുന്നുകളുടെ ഇടപാടുകൾ നടത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് കോടികളുടെ രാസലഹരിയുമായി കൊച്ചി വടക്കന്‍ പറവൂരില്‍ മൂന്നംഗ സംഘം പൊലീസിന്‍റെ പിടിയിലാകുന്നത്. ഒരു പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.

തമ്പുരു എന്ന് വിളിപ്പേരുള്ള കരുമാലൂര്‍ തട്ടാമ്പടി കണ്ണന്‍ കുളത്തില്‍ നിഥി വേണു, ആലങ്ങാട് നീറിക്കോട് തേവരപ്പിള്ളി നിധിന്‍ വിശ്വം, ഇവര്‍ക്ക് വീട് വാടകയ്ക്ക് കൊടുത്ത പെരുവാരം ശരണം വീട്ടില്‍ അമിത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.നാലാമന്‍ വാണിയക്കാട് സ്വദേശി നിഖില്‍ പ്രകാശ് ആണ് ഓടി രക്ഷപ്പെട്ടത്. പ്രതികളില്‍ നിന്ന് പൊലീസ് ഒന്നേമുക്കാല്‍ കിലോ എംഡിഎംഎ ആണ് പൊലീസ് പിടിച്ചെടുത്തത്. സമീപകാലത്ത് കൊച്ചിയില്‍ നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്. സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെന്ന വ്യാജേന വീട് വാടകയ്ക്കെടുത്തായിരുന്നു ഞെട്ടിപ്പിക്കുന്ന ലഹരി കച്ചവടമെന്ന് പൊലീസ് പറഞ്ഞു.

Latest Videos

എറണാകുളം റൂറല്‍ പൊലീസിന്‍റെ ഓപ്പറേഷന്‍ ക്ലീന്‍ എന്ന പേരിട്ട റെയിഡിലാണ് മധ്യകേരളത്തില്‍ രാസലഹരിയൊഴുക്കുന്ന സംഘം കുടുങ്ങിയത്. ദിവസങ്ങള്‍ നീണ്ട പൊലീസ് ഓപറേഷനിൽ പ്രതികള്‍ കുടുങ്ങിയത് നാടകീയമായി. ഹ്രസ്വ ചിത്ര നിര്‍മാണത്തിനായി തിരക്കഥ ഒരുക്കാനും ഓഡീഷനുമെന്ന വ്യാജേനെ നാല് മാസം മുന്‍പാണ് പ്രതികള്‍ പടക്കന്‍ പറവൂര്‍ തത്തിപ്പള്ളിയില്‍ വീട് വാടകയ്ക്ക് എടുത്തത്. ഇടയ്ക്കിടെ പരിചയമില്ലാത്ത മുഖങ്ങള്‍ വീട്ടില്‍ കയറി ഇറങ്ങിയതോടെ അയല്‍വാസികള്‍ക്ക് സംശയം തോന്നി. ഇവർ വിവരം പൊലീസിനെ അറിയിച്ചു. 

ഇതോടെ മഫ്തിയില്‍ എത്തിയ പൊലീസ് ദിവസങ്ങളോളം വീടിന് ചുറ്റും നിരീക്ഷണം നടത്തി. ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി കാറില്‍ പുറത്തുപോയ മൂവര്‍ സംഘം രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പൊലീസും പിന്നാലെ ഇരച്ചെത്തി. പൊലീസ് വാഹനം കണ്ട നിഖില്‍ പറമ്പിലൂടെ ഓടി രക്ഷപ്പെട്ടു. മറ്റ് രണ്ടുപേര്‍ ഓടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടിച്ചു. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 19 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അരിച്ചു പെറുക്കിയ പൊലീസ് കാറിന്‍റെ സ്റ്റെപ്പിനിയായി വച്ച ടയര്‍ കീറി പരിശോധിച്ചപ്പോഴാണ് ഒന്നരക്കിലോയോളം എംഡിഎംഎ കണ്ടെടുത്തത്.

ഡല്‍ഹിയില്‍ നിന്നുമാണ് പ്രതികൾ രാസലഹരി നാട്ടിലെത്തിച്ചതെന്ന് എറണാകുളം റൂറല്‍ എസ്‍പി വൈഭവ് സക്സേന പറഞ്ഞു. ഇരുപത് ഗ്രാം പാക്കറ്റുകളിലായാണ് വില്‍പന നടത്തിയിരുന്നത്. പിടിയിലായ നിധിന്‍ വേണു പാലക്കാട് കഞ്ചാവ് കേസില്‍ പ്രതിയാണ്. നിധിന്‍ വിശ്വത്തിനെതിരെ വധശ്രമക്കേസും ആത്മഹത്യാ പ്രേരണാ കേസുമുണ്ട്. ഓപറേന്‍ ക്ലീനില്‍ എറണാകുളം റൂറലില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ലഹരിവേട്ടയാണ് ഇതെന്ന് എസ്പി പറഞ്ഞു.

തിരക്കഥ എഴുതാനെന്ന വ്യാജേന വാടക വീടെടുത്ത് എംഡിഎംഎ കച്ചവടം- വീഡിയോ സ്റ്റോറി കാണാം

Read More : ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ പേരക്കുട്ടികൾ ചളിയിൽ മുങ്ങി, രക്ഷിക്കാനിറങ്ങിയ മുത്തച്ഛന് ദാരുണാന്ത്യം

click me!