കുടിവെള്ളം ചോദിച്ചു, ഇറക്കിവിട്ടപ്പോൾ പിടിവലി, തലയടിച്ച് വീണ 88കാരിയെ കൊന്ന് ആഭരണം കൈക്കലാക്കി, പ്രതി 13 കാരൻ

By Web TeamFirst Published Dec 4, 2023, 12:06 AM IST
Highlights

ഇതിനിടെയാണ് സംഭവ സ്ഥലത്തു നിന്നും കിട്ടിയ വിരലടയാങ്ങൾ കുട്ടികളുടേതാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സമീപത്ത് മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. 

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ പതിമൂന്നു വയസുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. കമ്പം ചുരുളിപ്പെട്ടി റോഡരുകിൽ താമസിക്കുന്ന എൺപത്തിയെട്ടുകാരിയായ രാമത്തായ് ആണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെയാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ 24-ആം തീയതിയാണ് കമ്പം ചുരുളിപ്പെട്ടി റോഡരുകിൽ താമസിച്ചിരുന്ന രാമത്തായിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് അടിയേറ്റ പരിക്കുകളുമുണ്ടായിരുന്നു. 

കൊലപാതകമെന്ന് മനസിലായതോടെ പ്രതിയെ കണ്ടെത്താൻ ഉത്തമപാളയം ഡിഎസ് പി പ്രത്യേക സംഘത്തെ നിയോഗിച്ചു. തേനി ജില്ലയിൽ ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തു. സമീപത്ത് താമസിക്കുന്നവരും ബന്ധുക്കളുമായ നിരവധി പേരെയും ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ഇതിനിടെയാണ് സംഭവ സ്ഥലത്തു നിന്നും കിട്ടിയ വിരലടയാങ്ങൾ കുട്ടികളുടേതാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സമീപത്ത് മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. 

Latest Videos

തെരുവിലെ താമസക്കാരനായ പതിമൂന്നുകാരൻ മുമ്പ് ചെറിയ ചില മോഷണങ്ങൾ നടത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിൽ നഷ്ടപ്പെട്ട ആഭരണങ്ങൾ കണ്ടെത്തി. ചെറിയ കച്ചവടം നടത്തിയാണ് എൺപത്തിയെട്ടുകാരി കഴിഞ്ഞിരുന്നത്. ഒറ്റക്ക് താമസിക്കുന്ന ഇവരുടെ പക്കൽ പണവും ആഭരണങ്ങളുമുണ്ടെന്ന് പതിമൂന്നുകാരൻ കരുതി. സംഭവ ദിവസം ഇവരുടെ വീട് തുറന്നു കിടക്കുന്നതു കണ്ട് അകത്തു കയറി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. 

എന്നാൽ വയോധിക ഇവനെ വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രമിച്ചു. പിടിവലിക്കിടെ വയോധിക തറയിൽ തലയടിച്ചു വീണ് ബോധം കെട്ടു. ഉണർന്നെണീറ്റാൽ വിവരം ബന്ധുക്കളെ അറിയിക്കുമെന്ന് ഭയന്ന പതിമൂന്നുകാരൻ കമ്പുപയോഗിച്ച് ഇവരുടെ മുഖത്തും നെഞ്ചത്തുമൊക്കെ അടിച്ചു. പരിക്കേറ്റ വയോധിക വീട്ടിൽ വച്ച് മരിച്ചു. തുടർന്ന് ആലമാര തുറന്ന് മാലയുമെടുത്ത് വീട്ടിലേക്ക് പോയി. മോഷ്ടിച്ച മാല മുക്കുപണ്ടമായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.

Read More : ഗാർഡനിൽ വെച്ച അലങ്കാര വസ്തു, അത് 'മിസൈൽ ബോംബ്', വീട്ടുടമ ഞെട്ടി, ഓടിയെത്തി ബോംബ് സ്ക്വാഡ്, പിന്നെ നടന്നത്...

click me!