പന്തില്‍ തുപ്പല്‍ തേക്കുന്നതിന് ഏര്‍പ്പെടുത്തി വിലക്ക് എടുത്തുമാറ്റണെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
മുംബൈ: ഐപിഎല്ലില്‍ ബൗളര്‍മാരോ ഫീല്‍ഡര്‍മാരോ പന്തില്‍ തുപ്പല്‍ തേക്കുന്നതിനുള്ള നിരോധനം നീക്കി. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിരോധനമാണ് ഈ സീസണ്‍ മുതല്‍ നീക്കിയത്. പന്തിന്‍റെ തിളക്കം നിലനിര്‍ത്തി സ്വിംഗ് ലഭിക്കാനായാണ് ബൗളര്‍മാരും ഫീല്‍ഡര്‍മാരും പന്തില്‍ തുപ്പലോ വിയര്‍പ്പോ ഒരുവശത്ത് തേക്കുന്നത്. എന്നാല്‍ കൊവിഡ് 19 പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ പന്തില്‍ തുപ്പല്‍ തേക്കുന്നത് ഐസിസി താല്‍ക്കാലികമായി നിരോധിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തിനുശേഷം പന്തില്‍ തുപ്പല്‍ തേക്കുന്നത് ഐസിസി സ്ഥിരമായി നിരോധിച്ചിരുന്നു.
എന്നാല്‍ ഇന്ന് മുംബൈയില്‍ ചേര്‍ന്ന ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെയും ടീം മാനേജ്‌മെന്‍റുകളുടെയും യോഗത്തില്‍ നീണ്ട ചർച്ചകള്‍ക്കുശേഷമാണ് നിരോധനം നീക്കാന്‍ ഐപിഎല്‍ ഭരണസമിതി തീരുമാനെമെടുത്തത്. പന്തില്‍ തുപ്പല്‍ തേക്കുന്നതിന് ഏര്‍പ്പെടുത്തി വിലക്ക് എടുത്തുമാറ്റണെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പന്തിന് സ്വിംഗും റിവേഴ്സ് സ്വിംഗും ലഭിക്കാനായി പന്തില്‍ തുപ്പല്‍ തേക്കുന്നതിന് ഏര്‍പ്പെടുത്തി വിലക്ക് നീക്കണമെന്ന് അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് ഷമി പറഞ്ഞിരുന്നു.
രണ്ടാം ഇന്നിംഗ്സില്‍ രണ്ട് പന്ത്
ഇതിന് പുറമെ മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാനായി രണ്ടാം ഇന്നിംഗ്സില്‍ രണ്ട് പന്തുപയോഗിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. രണ്ടാം ഇന്നിംഗ്സിലെ പതിനൊന്നാം ഓവര്‍ മുതലായിരിക്കും രണ്ടാമത്തെ പന്ത് ഉപയോഗിക്കുക. ഇതുവഴി ടോസ് നേടുന്ന ക്യാപ്റ്റന് ലഭിക്കുന്ന അധിക ആനുകൂല്യം ഇല്ലാതാക്കാനാവുമെന്നാണ് ഐപിഎല്‍ ഭരണസമിതിയുടെ പ്രതീക്ഷ. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ 10 ഓവര്‍ കഴിഞ്ഞാല്‍ പന്ത് മാറ്റണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക അമ്പയറായിരിക്കും.
മഞ്ഞുവീഴ്ചയുടെ കാഠിന്യം വിലയിരുത്തിയശേഷമാകും അമ്പയര്‍ പുതിയ പന്ത് എടുക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. പകല്‍ രാത്രി മത്സരങ്ങള്‍ക്ക് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ പുതിയ പന്ത് എടുക്കാനുള്ള അവകാശം ഉണ്ടായിരിക്കുക. രണ്ട് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളില്‍ വൈകിട്ട് മൂന്നിന് തുടങ്ങുന്ന മത്സരങ്ങളില്‍ ഈ നിയമം ബാധകമായിരിക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക