ഈ മൂന്ന് പേരെ മറികടന്നാലും ഇന്ത്യക്ക് യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരുണ്ടെന്നും ഇന്ത്യയുടേത് കരുത്തുറ്റ ബാറ്റിംഗ് നിരയാണെന്നും ലിയോണ്‍ പറഞ്ഞു.
മെല്‍ബണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയക്ക് ഭീഷണിയാകുന്ന ഇന്ത്യൻ താരങ്ങളുടെ പേരുമായി ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് ഇന്ത്യ-ഓസ്ട്രേലിയ അഞ്ച് മത്സര ടെസ്റ്റ് പരമ്പര അരങ്ങേറുന്നത്. 1991നുശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും അഞ്ച് മത്സര പരമ്പരയില്‍ ഏറ്റുമുട്ടുന്നത്.
ഇന്ത്യൻ ബാറ്റിംഗ് നിരയില്‍ ഓസ്ട്രേലിയക്ക് തലവേദന സൃഷ്ടിക്കുന്ന താരങ്ങള്‍ വിരാട് കോലിയും രോഹിത് ശര്‍മയും റിഷഭ് പന്തുമായിരിക്കുമെന്ന് ലിയോണ്‍ സ്റ്റാര്‍ സ്പോര്‍ട്സിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഈ മൂന്ന് പേരെ മറികടന്നാലും ഇന്ത്യക്ക് യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരുണ്ടെന്നും ഇന്ത്യയുടേത് കരുത്തുറ്റ ബാറ്റിംഗ് നിരയാണെന്നും ലിയോണ്‍ പറഞ്ഞു.
കോലിയും ബാബറും ബുമ്രയും ഷഹീൻ അഫ്രീദിയും ഒരു ടീമില്‍ കളിക്കുമോ?; സാധ്യതകള്‍ ഇങ്ങനെ
ബൗളിംഗ് ഗ്രൂപ്പ് എന്ന നിലയില്‍ നീണ്ട സ്പെല്ലുകളില്‍ മികവ് കാട്ടിയാലെ ഇന്ത്യയുടെ ഈ കരുത്തുറ്റ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടാനാവുവെന്നും ലിയോണ്‍ പറഞ്ഞു. ബോര്‍ഡര്‍-ഗവാസ്കര്‍ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ ലിയോണ്‍ ആണ്. 26 ടെസ്റ്റുകളില്‍ നിന്ന് ഒമ്പത് അഞ്ച് വിക്കറ്റ് നേട്ടമടക്കം 116 വിക്കറ്റുകളാണ് ലിയോണ്‍ വീഴ്ത്തിയത്. 129 ടെസ്റ്റുകളില്‍ നിന്ന് 530 വിക്കറ്റുകളാണ് 36കാരനായ ലിയോണ്‍ ഇതുവരെ ടെസ്റ്റില്‍ നിന്ന് സ്വന്തമാക്കിയത്.
ഓസ്ട്രേലിയക്കെതിരെ 29 ടെസ്റ്റുകളില്‍ നിന്ന് 48.26 ശരാശരിയില്‍ 1979 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യൻ ബാറ്റര്‍മാരില്‍ മുന്നിലുള്ളത്. എട്ട് സെഞ്ചുറികളും അഞ്ച് അര്‍ധസെഞ്ചുറികളും കോലിയുടെ പേരിലുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാകട്ടെ 11 ടെസ്റ്റില്‍ നിന്ന് 34.21 ശരാശരിയില്‍ 650 റണ്സാണ് നേടിയത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും രോഹിത് നേടി. ഓസ്ട്രേലിയക്കെതിരെ ഏഴ് ടെസ്റ്റുകള്‍ മാത്രം കളിച്ച റിഷഭ് പന്താകട്ടെ 62.40 ശരാശരിയില്‍ 624 റണ്‍സ് അടിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക