ലഖ്നൗ വിട്ട് ഡൽഹിയിലെത്തിയ രാഹുൽ മധ്യനിരയിൽ കളിച്ചേക്കുമെന്നാണ് സൂചന.
ഐപിഎല്ലിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി കെ.എൽ രാഹുൽ ഡൽഹി ടീമിനൊപ്പം ചേർന്നു. കുഞ്ഞിന്റെ ജനനത്തിനായി രാഹുൽ അവധിയെടുത്തിരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ ആദ്യ മത്സരത്തിൽ രാഹുൽ കളിച്ചിരുന്നില്ല. ലഖ്നൗ വിട്ട് ഡൽഹിയിലെത്തിയ രാഹുൽ ഞായറാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ പുതിയ ടീമിൽ അരങ്ങേറ്റം കുറിക്കും. രാഹുൽ ടീമിനൊപ്പം ചേർന്നതിന്റെ വീഡിയോ ഡൽഹി ക്യാപിറ്റൽസ് പങ്കുവെച്ചിട്ടുണ്ട്. വിശാഖപട്ടണത്തെ ഡോ. വൈഎസ് രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
കഴിഞ്ഞ സീസണിൽ ലഖ്നൗ ടീമിന്റെ നായകനായിരുന്ന രാഹുൽ ഇത്തവണ വ്യത്യസ്തമായ റോളിലാണ് ഡൽഹി ടീമിൽ കളിക്കുക. ഡൽഹി ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി അക്‌സർ പട്ടേലിനെ നിയമിച്ചതിനാൽ രാഹുൽ ബാറ്റ്‌സ്മാന്റെ റോളിലാണ് ഇറങ്ങുക. രാഹുൽ മധ്യനിരയിൽ കളിക്കുമെന്നാണ് സൂചന. രാഹുൽ കൂടി എത്തുന്നതോടെ മധ്യനിര ശക്തമാകുമെന്നാണ് ഡൽഹിയുടെ കണക്കുകൂട്ടൽ. ഐപിഎല്ലിൽ പ്രധാനമായും ഓപ്പണറായാണ് രാഹുൽ മുമ്പ് കളിച്ചിട്ടുള്ളത്. എന്നാൽ, ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടെ ഇന്ത്യൻ ടീമിന്റെ മധ്യനിരയിൽ രാഹുൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, കിംഗ്‌സ് ഇലവൻ പഞ്ചാബ് (ഇപ്പോൾ പഞ്ചാബ് കിംഗ്‌സ്), ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ ടീമുകളിൽ രാഹുൽ കളിച്ചിട്ടുണ്ട്. മുൻ സീസണുകളിൽ പഞ്ചാബിന്റെയും ലഖ്നൗവിന്റെയും ക്യാപ്റ്റനായിരുന്നു രാഹുൽ.
അതേസമയം, ജയിച്ചു തുടങ്ങിയെങ്കിലും ഡൽഹിയുടെ മധ്യനിരയിലെ പോരായ്മകൾ വ്യക്തമാക്കിയ മത്സരമായിരുന്നു ലഖ്നൗവിനെതിരെ നടന്നത്. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ അശുതോഷിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഡൽഹിയെ ജയിപ്പിച്ചത്. 210 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഡൽഹി ഒരു ഘട്ടത്തിൽ 65ന് 5 എന്ന നിലയിൽ തകർന്നിരുന്നു. 31 പന്തിൽ 66 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ച അശുതോഷ് ശർമ്മയായിരുന്നു ഡൽഹിയുടെ വിജയശിൽപ്പി. മൂന്ന് പന്തുകൾ ബാക്കി നിൽക്കെ ഒരു വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം.
READ MORE: ധോണിയ്ക്ക് ബിസിസിഐയിൽ നിന്ന് ലഭിക്കുന്ന പെൻഷൻ ചെറുതല്ല; തുക കേട്ടാൽ ഞെട്ടും!