രാഹുല്‍ നിരാശപ്പെടുത്തി, ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടം! ബംഗ്ലാദേശ് ആദ്യദിനം പിടിമുറുക്കുന്നു

By Web TeamFirst Published Sep 19, 2024, 2:42 PM IST
Highlights

ആദ്യ സെഷനില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (0), വിരാട് കോലി (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ടാം സെഷനില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് കൂടി നഷ്ടം. ചെന്നൈ, ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ആറിന് 176 എന്ന നിലയിലാണ്. രവീന്ദ്ര ജഡേജ (7), ആര്‍ അശ്വിന്‍ (21) എന്നിവരാണ് ക്രീസില്‍. യശസ്വി ജയ്‌സ്വാളാണ് (56) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിഷഭ് പന്ത് 39 റണ്‍സെടുത്ത് പുറത്തായി. ഹസന്‍ മഹ്മൂദ് ബംഗ്ലാദേശിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി. ഒരു ഘട്ടത്തില്‍ മൂന്നിന് 34 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു ഇന്ത്യ.

ആദ്യ സെഷനില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (0), വിരാട് കോലി (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആറാം ഓവറിലാണ് ഓപ്പണര്‍ രോഹിത് മടങ്ങുന്നത്. ഹസന്‍ മഹ്മൂദ് പുറത്തേക്ക് ചലിപ്പിച്ച പന്തില്‍ രോഹിത് സ്ലിപ്പില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും നിലയുറപ്പിക്കാനായില്ല. തുടക്കം ബുദ്ധിമുട്ടിയ ഗില്‍ മഹ്മൂദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി. ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഗില്‍ ബാറ്റ് വെക്കുകയായിരുന്നു. കോലിയാവട്ടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വച്ച് ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി.

Latest Videos

പിന്നീട് 62 ജയ്‌സ്വാള്‍ - പന്ത് സഖ്യം കൂട്ടിചേര്‍ത്തു. എന്നാല്‍ രണ്ടാം സെഷന്റെ തുടക്കത്തില്‍ പന്തിനെ ലിറ്റണ്‍ ദാസിന്റെ കൈകളിലേക്കയച്ച് മഹ്മൂദ് വീണ്ടും ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. വൈകാതെ ജയ്‌സ്വാളും മടങ്ങി. നദീദ് റാണയുടെ പന്തില്‍ ഷദ്മാന്‍ ഇസ്ലാമിന് ക്യാച്ച്. 9 ബൗണ്ടറികളാണ് ജയ്‌സ്വാള്‍ നേടിയത്. കെ എല്‍ രാഹുല്‍ (16) നിരാശപ്പെടുത്തി. മെഹ്ദി ഹസന്‍ മിറാസായിരുന്നു വിക്കറ്റ്. അടുത്തടുത്ത ഓവറുകളിലാണ് ഇരുവരും മടങ്ങിയത്. 

ചെപ്പോക്കില്‍ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പിന്നര്‍മാരായി സീനിയര്‍ താരങ്ങളായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരും ടീമിലെത്തി. റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. കെ എല്‍ രാഹുല്‍ ടീമിലിടം പിടിച്ചു. സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യഷ് ദയാല്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചില്ല.

കെ എല്‍ രാഹുലില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്! താരത്തിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രോഹിത്

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശ്: ഷദ്മാന്‍ ഇസ്ലാം, സക്കീര്‍ ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മോമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, തസ്‌കിന്‍ അഹമ്മദ്, ഹസന്‍ മഹ്മൂദ്, നഹിദ് റാണ.

click me!