ആദ്യ ടെസ്റ്റിനായി ഹോഗ് തെരഞ്ഞെടുത്ത ഇന്ത്യൻ ടീമില്‍ കെ എല്‍ രാഹുലും അക്സര്‍ പട്ടേലുമില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
ചെന്നൈ: ഇന്ത്യ-ബംഗ്ലാദേശേ് ടെസ്റ്റ് പരമ്പരക്ക് അടുത്ത ആഴ്ച ചെന്നൈയില്‍ തുടക്കമാനിരിക്കുകയാണ്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ് കാണ്‍പൂരിലെ ഗ്രീന്പാര്‍ക്ക് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 19ന് ചെന്നൈയില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റിനുള്ള ടീമിനെ കഴിഞ്ഞ ദിവസം സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു.
രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം റിഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതും പരിക്ക് മാറി കെ എല്‍ രാഹുല്‍ ടീമിലെത്തിയതുമാണ് പ്രധാന മാറ്റങ്ങള്‍. ടി20 ലോകകപ്പ് വിജയത്തിനുശേഷം ജസ്പ്രീത് ബുമ്ര വീണ്ടും ഇന്ത്യക്കായി കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഇതിനിടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ഇലവനെ തെരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. ആദ്യ ടെസ്റ്റിനായി ഹോഗ് തെരഞ്ഞെടുത്ത ഇന്ത്യൻ ടീമില്‍ കെ എല്‍ രാഹുലും അക്സര്‍ പട്ടേലുമില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
കെ എല്‍ രാഹുലിന് പകരം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വിക്കറ്റ് ബാറ്ററായി തിളങ്ങിയ സര്‍ഫറാസ് ഖാനാണ് ഹോഗ് അവസരം നല്‍കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വിക്കറ്റ് കീപ്പറായി തിളങ്ങിയ ധ്രുവ് ജുറെലിനെയും ഹോഗ് ടീമിലുള്‍പ്പെടുത്തിയിട്ടില്ല. യശസ്വി ജയ്സ്വാളും രോഹിത് ശര്‍മയും തന്നെയാണ് ഹോഗിന്‍റെ ടീമിന്‍റെയും ഓപ്പണര്‍മാര്‍. ശുഭ്മാന്‍ ഗില്‍ മൂന്നാമതും വിരാട് കോലി നാലാമതും വരുന്ന ബാറ്റിംഗ് ഓർഡറില്‍ സര്‍ഫറാസ് ഖാനും റിഷഭ് പന്തുമാണ് തുടര്‍ന്ന് ബാറ്റിംഗിനിറങ്ങുന്നത്.
പിന്നാലെ രവീന്ദ്ര ജഡേജ, അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ സ്പിന്നര്‍മാരായി ഇറങ്ങുമ്പോള്‍ പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് ഇലവനിലുള്ളത്. ഇതേ ടീം കോംബിനേഷൻ തന്നെയായിരിക്കും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ഇന്ത്യക്ക് യോജിക്കുകയെന്ന് ഹോഗ് തന്‍റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി. 19നാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക