പതിവ് തെറ്റാതെ ഗോപാലകൃഷ്ണൻ നായർ പള്ളിയിൽ, സ്വീകരിച്ച് കമ്മിറ്റി അംഗങ്ങൾ, ബിരിയാണിയും പഴങ്ങളുമായി നോമ്പുതുറ
മാന്നാർ ഇരമത്തൂർ ജുമാ മസ്ജിദിൽ ഗോപാലകൃഷ്ണൻ നായർ 27 വർഷമായി റംസാൻ മാസത്തിൽ വിശ്വാസികൾക്കായി നോമ്പുതുറ വിരുന്ന് നൽകുന്നു. ഇത്തവണ പഴവർഗ്ഗങ്ങളും ബിരിയാണിയുമുണ്ടായിരുന്നു. മാന്നാറിൻ്റെ മതസൗഹാർദ്ദത്തിന് ഇത് പ്രചോദനമാണെന്ന് അദ്ദേഹം പറയുന്നു.

മാന്നാർ: വിശുദ്ധ റമാദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്ന വിശ്വാസികൾക്കായി പതിവ് തെറ്റിക്കാതെ ഇത്തവണയും നോമ്പുതുറ വിഭവങ്ങളുമായി മാന്നാർ ഇരമത്തൂർ ജുമാ മസ്ജിദിൽ ഗോപാലകൃഷ്ണൻ നായർ എത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരമത്തൂർ ജുമാ മസ്ജിദിൽ 27-ാം വർഷമാണ് മാന്നാർ കുരട്ടിക്കാട് തിരുവഞ്ചേരിൽ പുണർതത്തിൽ ടിഎസ് ഗോപാലകൃഷ്ണൻ നായർ ഇഫ്താർ വിരുന്ന് ഒരുക്കുന്നത്.
ആദ്യ കാലത്ത് കപ്പ വേവിച്ചതും മീൻ കറിയും ആയിരുന്നെങ്കിൽ ഇക്കുറി പഴവർഗ്ഗങ്ങളും ശീതള പാനീയങ്ങളും ബിരിയാണിയുമാണ് ഇഫ്താർ വിരുന്നിനായി ഒരുക്കിയത്. എല്ലാ വർഷവും റമദാനിലെ അവസാന പത്തിലെ ഒരു ദിവസമാണ് ഗോപാലകൃഷ്ണൻ നായർ ഇതിനായി തെരഞ്ഞെടുക്കുന്നത്.
ഇത്തവണ പുണ്യം നിറഞ്ഞ റംസാനിലെ ഇരുപത്തിയൊന്നാം രാവിലായിരുന്നു ഇഫ്താർ വിരുന്ന് ഒരുക്കിയത്. ഇരമത്തൂർ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അജിത്, സെക്രട്ടറി ഷിജാർ നസീർ, വൈസ് പ്രസിഡന്റ് ഷാജി, ഖജാൻജി അബ്ദുൽ സമദ്, കമ്മിറ്റി അംഗങ്ങളായ ഷാജി ചിയംപറമ്പിൽ, നിസാം, റഹീം, സലാം തുടങ്ങിയവർ ഗോപാലകൃഷ്ണൻ നായരെ സ്വീകരിച്ചു.
മാന്നാറിന്റെ മത സാഹോദര്യവും പരസ്പര സ്നേഹവും എന്നെന്നും നിലനിൽക്കാൻ ഇത്തരം പ്രവർത്തനങ്ങൾ പ്രചോദനമാകുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ജില്ലാ സഹകരണബാങ്ക് മാന്നാർ ശാഖയിൽ 43 വർഷം ഡെയ്ലി ഡെപ്പോസിറ്റ് കലക്ഷൻ ഏജന്റായിരുന്ന ഗോപാലകൃഷ്ണൻ രണ്ട് വർഷം മുമ്പ് വിരമിച്ചശേഷം സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. സരസ്വതിയമ്മയാണ് ഭാര്യ. മക്കൾ: ഡോ ടി ജി ഗോപകുമാർ (കാൺപുർ ഐഐടി പ്രഫസർ), ശ്യാം ജി നായർ (ഫാഷൻ ഡിസൈനർ, ഡൽഹി), ഡോ ധന്യ ജി.നായർ ( പോസ്റ്റ് ഡോക്ടറൽ ഫെലോ, ചിലി).
